നിലപാട് കടുപ്പിച്ച് ഗവർണർ; വി.സിമാരുടെ ശമ്പളം തിരിച്ചുപിടിക്കും

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിലെ വി.സിമാര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍. എട്ട് സര്‍വകലാശാല വി.സിമാര്‍ നിയമനം ലഭിച്ച് ഇതുവരെ വാങ്ങിയ ശമ്പളം തിരികെ പിടിക്കാനാണ് ഗവര്‍ണറുടെ നീക്കം. ​നിലവിൽ ഡൽഹിയിലുള്ള ഗവർ‌ണർ തലസ്ഥാനത്ത് തിരികെ എത്തിയ ശേഷം രാജ്ഭവൻ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കും.

വി.സിമാർക്ക് അയച്ച കാരണം കാണിക്കൽ നോട്ടീസിന്റെ കാലാവധി നാളെ തീരാനിരിക്കെയാണ് ​ഗവർണറുടെ നീക്കം. സുപ്രിംകോടതി ഉത്തരവ് പ്രകാരം വി.സിമാരായി അവര്‍ ചുമതലയേറ്റത് നിയമപരമല്ലെന്നും അതുകൊണ്ടാണ് ശമ്പളം തിരിച്ച് പിടിക്കുന്നതെന്നുമാണ് ഗവര്‍ണറുടെ വാദം. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് നിയമപരമായി നിലനില്‍ക്കില്ലെന്ന വാദം ഉയർത്തി വി.സിമാർ ഇന്ന് കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇതിനു പിന്നാലെയാണ് എട്ട് വി.സിമാരുടെ ശമ്പളം തിരിച്ചുപിടിക്കാനുള്ള നീക്കത്തിലേക്ക് ഗവര്‍ണര്‍ കടന്നത്. ഇവരുടെ നിയമനം നിയമവിരുദ്ധമാണെന്ന് ഇതിനോടകം വ്യക്തമായതാണെന്നും അതിനാലാണ് ചാന്‍സലര്‍ സ്ഥാനത്തു നിന്നും മാറണമെന്ന് താന്‍ ആവശ്യപ്പെട്ടതെന്നും ഗവര്‍ണര്‍ പറയുന്നു. അതിനാല്‍ അവര്‍ വാങ്ങിയ ശമ്പളവും തിരികെ നല്‍കണം എന്നാണ് ഗവര്‍ണറുടെ നിലപാട്.

നവംബർ നാലിനാണ് കേരളത്തില്‍ തിരികെയെത്തുക. അന്ന് കൊച്ചിയിലെത്തുന്ന ഗവര്‍ണര്‍ ഏഴിനായിരിക്കും തിരുവനന്തപുരത്ത് എത്തുക. അതിനു ശേഷമായിരിക്കും ഇതുമായി ബന്ധപ്പെട്ട നിര്‍ണായക ഉത്തരവ് പുറത്തിറങ്ങുക. അതേസമ‌യം, ഇത്തരമൊരു ഉത്തരവുണ്ടായാല്‍ അതിനെതിരെയും കോടതിയെ സമീപിക്കാനാണ് വി.സിമാരുടെ തീരുമാനം.

Top