സ്ത്രീധന പരാതി ഉയര്‍ന്നാല്‍ ബിരുദം റദ്ദാക്കണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സ്ത്രീധന പ്രശ്‌നങ്ങള്‍ കാരണം സ്ത്രീകളുടെ ജീവിതം അടിച്ചമര്‍ത്തപ്പെടുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധനത്തിനെതിരെ എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീസുരക്ഷക്കായി നടത്തുന്ന ഉപവാസ സമരം വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ മൂല്യങ്ങള്‍ നശിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സാമൂഹ്യ ബോധം ഇല്ലാത്തതല്ല കേരളത്തിലെ പ്രശ്‌നങ്ങളെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പെണ്‍കുട്ടികള്‍ സ്ത്രീധനത്തോട് നോ പറയണം. സ്ത്രീധനം ആവശ്യപ്പെട്ടു എന്നറിഞ്ഞാല്‍ പെണ്‍കുട്ടികള്‍ വിവാഹത്തില്‍ നിന്ന് പിന്മാറണം. ബിരുദം നല്‍കുമ്പോള്‍ തന്നെ സ്ത്രീധനം വാങ്ങില്ല എന്ന ബോണ്ട് ഒപ്പിട്ട് വാങ്ങണം. സ്ത്രീധന പരാതിയുയര്‍ന്നാല്‍ സര്‍വകലാശാലകള്‍ ബിരുദം റദ്ദാക്കണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. പുരുഷന്‍മാര്‍ക്ക് സഹാനുഭൂതി വേണം. വരന്‍മാരുടെ അമ്മമാരാണ് സ്ത്രീധനം തടയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ഉപവാസത്തിന് സന്നദ്ധനായിരുന്നു. ഉപവാസം തീരുമാനിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയും കുമ്മനം രാജശേഖരനും ഗാന്ധിജിയുടെ പൗത്രിയും തന്നെ വിളിച്ച് പിന്തുണ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും പൂര്‍ണ പിന്തുണ അറിയിച്ചെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീധനത്തിനെതിരെ ഇത്തരത്തിലുള്ള പ്രചാരണം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ ഉപവാസം സ്ത്രീധന വിഷയത്തില്‍ മാത്രം ഊന്നിയെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Top