സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല, ചാന്‍സിലര്‍ സ്ഥാനം ഒഴിയാമെന്നാവര്‍ത്തിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ചാന്‍സിലര്‍ സ്ഥാനം ഒഴിയാമെന്നാവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല. ഇത് തന്റെയും സര്‍ക്കാരാണ്. തെറ്റ് ആവര്‍ത്തിക്കാന്‍ താന്‍ ഇനി ഇല്ല. ഓര്‍ഡിനന്‍സ് കൊണ്ടു വന്നാല്‍ താന്‍ ഒപ്പിട്ട് നല്‍കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

എല്ലാം തീരുമാനിക്കുന്നത് സര്‍ക്കാര്‍ ആണ്. ഈ സാഹചര്യത്തില്‍ ചാന്‍സിലറായി തുടരില്ല. ചര്‍ച്ചയ്ക്ക് തന്നെ ആരും സമീപിച്ചിട്ടില്ല, താന്‍ രാഷ്ട്രീയക്കാരനല്ല. അനിശ്ചിതാവസ്ഥയുടെ കാര്യമില്ല. ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഉടന്‍ ഒപ്പിടും. പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങളില്‍ കാര്യമില്ല. തെറ്റ് സംഭവിച്ചത് താന്‍ തന്നെ സമതിച്ചതാണ്. വിമര്‍ശനങ്ങള്‍ക്ക് ചില പരിധിയുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ അടക്കം പാര്‍ട്ടികളും യുവജനസംഘടനകളും തന്നെ അധിക്ഷേപിക്കുന്നു. തനിക്ക് എതിരായ അധിക്ഷേപങ്ങള്‍ തടയാന്‍ എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ല. സര്‍ക്കാര്‍ മാപ്പ് പറഞ്ഞാല്‍ നിലപാട് മയപ്പെടുത്തുമോ എന്ന ചോദ്യങ്ങളില്‍ കാര്യമില്ല. അത്തരം ചോദ്യങ്ങള്‍ ഊഹാപോഹമാണ്. പല ഗുരുതരമായ പ്രശ്‌നങ്ങളും ഉണ്ട്. എല്ലാം തുറന്ന് പറയുന്നില്ല. രാജ്യത്തിന്റെ അന്തസ്സ് തന്നെ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ ഉണ്ട്. ചില കാര്യങ്ങള്‍ തനിക്ക് അറിയാം. പക്ഷേ രാജ്യത്തിന്റെ അന്തസ്സ് മാനിച്ചു വെളിപ്പെടുത്തുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Top