‘ഗവര്‍ണര്‍ അനാഥനല്ല, ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്’; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നത് നിയമം നടപ്പിലാക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരള സര്‍വകലാശാല വിസി നിയമനത്തിലെ സുപ്രീംകോടതി വിധി അന്തിമമാണെന്നും ഇത് എല്ലാ സര്‍വകലാശാലകള്‍ക്കും ബാധകമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.’ചാന്‍സലറുടെ അധികാരത്തില്‍ കടന്നുകയറുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയുടേത് വസ്തുതാ വിരുദ്ധമായ വാദമാണ്. ഗവര്‍ണര്‍ക്ക് എതിരെ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ മുഖ്യമന്ത്രി പറഞ്ഞു. ഇരിക്കുന്ന കസേരയുടെ പദവി അറിയാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. അധാര്‍മ്മികമായ കാര്യങ്ങള്‍ നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്.

സിപിഐഎമ്മുകാരെ ഇറക്കി ഗവര്‍ണറെ നേരിടാനാണ് ശ്രമമെങ്കില്‍ രാജ്ഭവനും ക്ലിഫ് ഹൗസും ദൂരെയല്ലെന്ന് ഓര്‍ക്കണം. തിരിച്ച് പ്രതിരോധിക്കും, ശക്തമായി നേരിടും. ഗവര്‍ണര്‍ അനാഥനല്ല. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. അതുകൊണ്ട് ഭീഷണി വേണ്ട. അധികാരം രാജഭരണമല്ല, ഇനി മൂന്ന് കൊല്ലമേയുള്ളൂ’, കെ സുരേന്ദ്രന്‍ പറഞ്ഞു.

സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പിലാക്കാനാണ് ഗവര്‍ണര്‍ ചാന്‍സലര്‍ സ്ഥാനത്തിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം തകര്‍ക്കുന്നത് സര്‍ക്കാരും പാര്‍ട്ടിയുമാണ്. സംസ്ഥാനത്തെ മന്ത്രിമാര്‍ ഭരണത്തലവനെ അവഹേളിക്കുകയാണ്. സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നോക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Top