ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: അധിക്ഷേപിച്ചാല്‍ മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആരും ആരേയും വിമര്‍ശിക്കാന്‍ പാടില്ല എന്ന നിലപാട് സ്വീകരിക്കുന്നത് സമൂഹത്തിന് ചേര്‍ന്നതല്ല. സമൂഹത്തിന്റെ മുന്നില്‍ നമ്മളാരും പരിഹാസ്യരാവരുത്. കാര്യങ്ങള്‍ നല്ലനിലയ്ക്ക് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. അത് സ്വമേധയാ മനസ്സിലാക്കാനും തിരുത്താനും എല്ലാവര്‍ക്കും കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.- മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിമര്‍ശനത്തിനും സ്വയംവിമര്‍ശനത്തിനും അഭിപ്രായ പ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നല്‍കുന്നതാണ് നമ്മുടെ ഭരണഘടന. നമ്മുടെ രാജ്യം ഫെഡറല്‍ തത്വങ്ങള്‍ പിന്തുടരുന്ന രാജ്യമാണ്. പാര്‍ലമെന്ററി ജനാധിപത്യമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഈ ഫെഡറല്‍ സംവിധാനത്തില്‍ ഗവര്‍ണര്‍ പദവിയുടെ കര്‍തവ്യവും കടമയും എന്തെല്ലാമാണെന്ന് കൃത്യമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതേപോലെ തന്നെ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ സ്ഥാനവും കര്‍തവ്യയും കടമകളും എന്തൊക്കെയാണെന്ന് ഭരണഘടന കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. കോടതി വിധികളിലൂടെ അതിന് കൂടുതല്‍ വ്യക്തയും വരുത്തിയിട്ടുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഗവര്‍ണറുടെ പൊതുവായ ഉത്തരവാദിത്തം. ഡോ. അംബേദ്കര്‍ തന്നെ പറഞ്ഞത് ഗവര്‍ണറുടെ വിവേചന അധികാരങ്ങള്‍ വളരെ ഇടുങ്ങിയതാണ് എന്നാണ്. ഡല്‍ഹി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള കേസില്‍ മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന് സുപ്രീംകോടതി എടുത്തു പറഞ്ഞിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയ കക്ഷിയുടേയോ മുന്നണിയുടേയോ നേതാവിനെയാണ് മുഖ്യമന്ത്രിയായി നിശ്ചയിക്കുന്നത്. അങ്ങനെ നിയമിക്കപ്പെടുന്ന മുഖ്യമന്ത്രിയാണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. മന്ത്രിമാര്‍ രാജി നല്‍കേണ്ടത് മുഖ്യമന്ത്രിക്കാണ്. അത് ഗവര്‍ണര്‍ക്ക് കൈമാറേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവര്‍ണര്‍ തീരുമാനമെടുക്കുന്നത്. ഇതൊക്കെ ഭരണഘടനയുടെ വ്യവസ്ഥകളും രാജ്യത്ത് സംശയരഹിതമായി പാലിക്കപ്പെടുന്ന രീതികളുമാണ്. ഇതൊന്നുമല്ല നമ്മുടെ ഭരണഘടന എന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? അങ്ങനെ പറഞ്ഞാല്‍ അത് ഭരണഘടന വിരുദ്ധമാകില്ലേ? നമ്മുടെ നാട്ടിലെ ഭരണഘടനയും നിയമവ്യവസ്ഥയും അനുശാസിക്കുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിക്കുകയും ആ വഴിക്ക് നീങ്ങുകയും ചെയ്യുമ്പോള്‍ അത് സാധുവായ കാര്യമെന്ന് പറയാന്‍ കഴിയില്ല. സാധുവാകുകയുമില്ല. സമൂഹത്തിന്റെ മുന്നില്‍ നമ്മളാരും പരിഹാസ്യരാവരുത്. കാര്യങ്ങള്‍ നല്ലനിലയ്ക്ക് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. അത് സ്വമേധയാ മനസ്സിലാക്കാനും തിരുത്താനും എല്ലാവര്‍ക്കും കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.- അദ്ദേഹം പറഞ്ഞു.

കേരള യൂണിവേഴ്‌സിറ്റി വിസി നിയമന വിവാദത്തില്‍, സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.  ഗവര്‍ണര്‍ എടുത്ത നടപടികള്‍ ഒരുതരത്തിലും നിയമപരമായി ഉള്ളതല്ല. എക്‌സ് ഒഫിഷ്യോ അംഗങ്ങളെ ഉള്‍പ്പെടെ യൂണിവേഴ്‌സിറ്റി സെനറ്റില്‍ നിന്ന് ഗവര്‍ണര്‍ പിന്‍വലിച്ചിട്ടുണ്ട്. ആ അധികാരം ഒരുതരത്തിലും അദ്ദേഹത്തിന് നിയമം നല്‍കുന്നില്ല. താന്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെ പിന്‍വലിക്കുകയാണ് എന്ന ന്യായം പറഞ്ഞാല്‍ രാജ്യത്ത് എപ്പോഴും സ്വാഭാവിക നീതി നിഷേധിക്കാന്‍ പാടില്ല എന്ന നില നിലനില്‍ക്കുന്നുണ്ട്. അത്തരം കാര്യങ്ങള്‍ അദ്ദേഹം തന്നെ മനസ്സിലാക്കി പ്രവര്‍ത്തിക്കണം.-മുഖ്യമന്ത്രി പറഞ്ഞു.

Top