വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുന്ന തീയതിയില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പലെത്തുന്ന തീയതിയില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തുന്നതും കണ്ണും നട്ട് കാത്തിരിക്കുകയാണ് കേരളം.

നാലിന് കപ്പലെത്തുന്നത് വലിയ ആഘോഷമാക്കനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ വര്‍ഷങ്ങളായി കേരളം കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത് ഇനിയും വൈകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

നിശ്ചയിച്ചത് പോലെ നാലിന് തന്നെ ചടങ്ങ് നടത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ആഗസ്റ്റ് 30ന് പുറപ്പെട്ട കപ്പല്‍, നാലിന് വിഴിഞ്ഞത്തേക്ക് എത്താന്‍ സാധ്യത കുറവാണ്. ആദ്യം മുന്ദ്ര തുറമുഖത്തേക്ക് പോകേണ്ടതിനാല്‍ കപ്പല്‍ വിഴിഞത്ത് എത്താന്‍ വൈകുമെന്നാണ് അദാനി പറയുന്നത്. വിഴിഞ്ഞം തുറമുഖത്തിനാവശ്യമായ ഒരു ഷിപ്പ് ടു ഷോര്‍ ക്രെയ്‌നും, രണ്ട് യാര്‍ഡ് ക്രെയ്‌നുകളുമാണ് കപ്പലിലുള്ളത്.

ഒപ്പം ഗുജറാത്തിലെ അദാനി പോര്‍ട്ടായ മുന്ദ്രയിലേക്കുള്ള രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്‌നുകളും കപ്പലിലുണ്ട്. ഇപ്പോള്‍ ശ്രീലങ്കന്‍ തീരത്തുള്ള കപ്പല്‍, 30ന് മുന്ദ്രയിലേക്ക് എത്തും. അവിടെ ക്രെയ്‌നുകള്‍ ഇറക്കാന്‍ നാല് ദിവസമെടുത്തേക്കാം. അങ്ങനെയെങ്കില്‍, പ്രതീക്ഷത് പോലെ കപ്പല്‍,നാലിന് കേരളാ തീരത്തേക്ക് എത്താനാകില്ല.

കപ്പല്‍ വൈകാന്‍ സാധ്യതയുണ്ടെന്ന വിവരം ഓദ്യോഗികമായി അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. പക്ഷെ ചടങ്ങ് മാറ്റാന്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. 28ന് കപ്പലെത്തുമെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീടാണ് പ്രായോഗിക തടസ്സങ്ങള്‍ കാരണമാണ് നാലിലേക്ക് മാറ്റിയത്. അതനുസരിച്ച് വമ്പന്‍ പരിപാടിയും നിശ്ചയിച്ചു.

ഇനി മാറ്റം വരുത്താനാകില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. ആദ്യം വിഴിഞ്ഞത്തെത്തി, പിന്നെ കപ്പല്‍ മുന്ദ്രയിലേക്ക് പോകട്ടെയെന്നും സര്‍ക്കാര്‍ പറയുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ കാലാവസ്ഥ മാറ്റങ്ങളും കപ്പലിന്റെ വരവിനെ സ്വാധീനിച്ചേക്കാം. ഇത് കൂടി മുന്നില്‍കണ്ടാണ് തീയതി നിശ്ചയിച്ചതെന്നും തുറമുഖ വകുപ്പ് വിശദീകരിക്കുന്നു.

Top