യുണിടാകിനെ നിയമിച്ചത് റെഡ് ക്രസന്റെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

kerala hc

തിരുവനന്തപുരം: ലൈഫ് മിഷനില്‍ റെഡ് ക്രസന്റും യുണിടാകുമായുള്ള ഇടപാടുകളില്‍ ബന്ധമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇടപാടുമായി ബന്ധപ്പെട്ട് വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നും സംസ്ഥാനം വാദിച്ചു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാരും യൂണിടാക് ഉടമയും സമര്‍പ്പിച്ച ഹര്‍ജികളാണ് കേരള ഹൈക്കോടതി പരിഗണിക്കുന്നത്.

വിദേശ സഹായം സ്വീകരിച്ചത് കേന്ദ്ര ചട്ടങ്ങള്‍ ലംഘിച്ചെന്നായിരുന്നു സിബിഐയുടെ കഴിഞ്ഞ ദിവസത്തെ നിലപാട്. അങ്ങനെയെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് എഫ്.സി.ആര്‍.എ നിയമം ലംഘിച്ചതെന്ന് വ്യക്തമാക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. റെഡ് ക്രസന്റും യൂണിടാകും തമ്മിലുള്ള ഇടപാടുകളില്‍ സംസ്ഥാന സര്‍ക്കാരിന് ബന്ധം ഇല്ലെന്നാണ് ഇന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

വടക്കാഞ്ചേരിയിലുള്ള സ്ഥലം ഏറ്റെടുത്ത് കൊടുക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. റെഡ് ക്രെസന്റാണ് യൂണിടാകിനെ നിയമിച്ചത്. ഇക്കാര്യം ബാങ്ക് സ്റ്റേറ്റ്‌മെന്റില്‍ വ്യക്തമാണ്. റെഡ് ക്രെസന്റ് നേരിട്ടാണ് യൂണിടാകിനും സെയ്ന്‍ വെഞ്ച്വേര്‍സിനും പണം നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കേണ്ടത് അഴിമതി നിരോധന നിയമം അനുസരിച്ചാണെന്നും സംസ്ഥാനം വാദിച്ചു

Top