മണിപ്പൂരിൽ സ്ഥിതി​ഗതികൾ സാധാരണ നിലയിലാകുന്നുവെന്ന് സർക്കാർ

ഇംഫാൽ: മണിപ്പൂരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നുവെന്ന് സർക്കാർ വ്യക്തമാക്കി. ക്രമസമാധാന പാലനത്തിന് കേന്ദ്രസേനയേയും അസം റൈഫിൾസിനേയും വിന്യസിച്ചിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു. ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കോടതി പറഞ്ഞു. ദുരിതാശ്വാസവും പുനരധിവാസവും കാര്യക്ഷമമാകണമെന്നും കോടതി നിർദ്ദേശിച്ചു. ഹർജി 17 ന് വീണ്ടും പരിഗണിക്കും.

മണിപ്പൂർ സംഘർഷത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബംഗളൂരു ബിഷപ്പ് പീറ്റർ മച്ചാഡോ രം​ഗത്തെത്തിയിരുന്നു. 41% ക്രിസ്ത്യൻ ജനസമൂഹം ഭയത്തോടെയാണ് കലാപഭൂമിയിൽ ജീവിക്കുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉള്ള ഉത്തരവാദിത്തം ബിജെപി സർക്കാരിന് ഉണ്ട്. നിരവധി ക്രിസ്ത്യൻ പള്ളികൾ നശിപ്പിക്കപ്പെട്ടു. മണിപ്പൂരിൽ നിലനിൽക്കുന്നത് ഭയാനക സാഹചര്യമാണ്. മതവിശ്വാസത്തിന്റെ പേരിൽ ജനങ്ങൾ ആക്രമിക്കപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അടിയന്തരമായി വേണമെന്നും ബിഷപ്പ് പീറ്റർ മച്ചാഡോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കെസിബിസി. കഴിഞ്ഞ കുറെ ദിവസങ്ങളായി മണിപ്പൂരിൽ നടക്കുന്ന കലാപം വളരെയേറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. രണ്ടു വിഭാഗങ്ങളായി സംസ്ഥാനത്തെ ജനങ്ങൾ പരസ്പരം ആക്രമിക്കുന്നതും സ്ഥാപനങ്ങളും വീടുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കുന്നതും അത്യന്തം അപലപനീയമാണ്. ഈ സംഘർഷത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തുതന്നെയായാലും സംഘർഷവും ആൾനാശവും ഇല്ലാതാക്കാൻ വേണ്ട സത്വര നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും കെസിബിസി ആവശ്യപ്പെട്ടിരുന്നു.

Top