സാമ്പത്തിക പ്രതിസന്ധി പരിഹാരിക്കാനൊരുങ്ങി സര്‍ക്കാര്‍; ക്ഷേമനിധികളില്‍ നിന്ന് ധനസമാഹരണം നടത്തും

തിരുവനന്തപുരം: ഓണക്കാലം കഴിഞ്ഞുള്ള അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി പരിഹാരിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍. ഇതിനായി ക്ഷേമനിധികളില്‍ നിന്ന് ധനസമാഹരണത്തിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. അത്യാവശ്യ ചെലവുകള്‍ക്ക് 2000 കോടി സമാഹരിക്കാനാണ് തീരുമാനം. ട്രഷറി നിയന്ത്രണത്തിന് ഇളവ് അനുവദിക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് ധനവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഓണം കൂടി ആയപ്പോള്‍ ഖജനാവില്‍ നിന്ന് ഇറങ്ങിയത് 18000 കോടി രൂപയാണ്. അധിക ചെലവുകള്‍ക്കെല്ലാം മുന്നില്‍ പിടിച്ച് നില്‍ക്കാനായെന്ന് വിശദീകരിക്കുമ്പോഴും ഇനി വരുന്ന മാസങ്ങള്‍ എങ്ങനെ കഴിഞ്ഞുകൂടുമെന്ന ആശങ്കയാണ് ബാക്കി. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ധനസമാഹരണമാണ് പരിഗണനയില്‍. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അടിയന്തരമായി 2000 കോടി രൂപയെടുത്ത് ട്രഷറിയിലെത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വായ്പയായി എടുക്കുന്ന ഈ തുക മാര്‍ച്ച് 31ന് മുമ്പ് അടച്ചാല്‍ വായ്പയായി കേന്ദ്രം കണക്കാക്കില്ല. നികുതി വരുമാനത്തില്‍ അടക്കം വരവു ചെലവുകളെല്ലാം വിലയിരുത്തിയായിരിക്കും തുടര്‍ തീരുമാനങ്ങള്‍. നിലവില്‍ അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ല് മാറാനാണ് ട്രഷറിയില്‍ നിയന്ത്രണം. അത് പത്ത് ലക്ഷമെങ്കിലും ആക്കി ഉയര്‍ത്താന്‍ ഇനിയും കാത്തിരിക്കണം

Top