വിദേശത്ത് നിന്ന് സംസ്ഥാനത്തെത്തുന്നത് 1 ലക്ഷം പേരെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ലോക്ക്ഡൗണില്‍പെട്ട് വിദേശരാജ്യങ്ങളില്‍നിന്ന് ഈ മാസം സംസ്ഥാനത്തെക്കെത്തുന്നത് 1 ലക്ഷത്തില്‍ അധികം പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാര്‍ട്ട് ചെയ്ത അനുസരിച്ച് വിമാനങ്ങള്‍ വന്നാല്‍ ഈ മാസം 1 ലക്ഷത്തില്‍ അധികം പേര്‍ വിദേശത്തുനിന്ന് നാട്ടിലെത്തും. പൊതുഗതാഗതം തുറക്കുമ്പോള്‍ വരുന്നവരുടെ എണ്ണം പിന്നെയും വര്‍ധിക്കും. എല്ലാവരെയും സുരക്ഷിതമായി സ്വാഗതം ചെയ്യേണ്ടതുണ്ട്. ഇളവുകള്‍ ഒരു കാരണവശാലും രോഗം പടരാനുള്ള സാധ്യത ആകരുതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ സമ്പര്‍ക്കത്തിലൂടെ രോഗം വന്നത് 10 പേര്‍ക്കാണ്. ഇത് കൂടുതല്‍ കരുതല്‍ വേണ്ടതിന്റെ സൂചനയാണ്. എന്ത് ഇളവുകള്‍ ഉണ്ടായാലും മുന്‍കരുതലും ശ്രദ്ധയും ഉണ്ടാവണം. രോഗബാധിതരുടെ സംഖ്യ ഇനിയും വര്‍ധിക്കും. അതിനു തക്ക സംവിധാനങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ ഒരുക്കും. ആദ്യഘട്ടത്തില്‍ ഉണ്ടായ ജാഗ്രതയും കരുതലും കുറയുന്നുണ്ടോ എന്ന് എല്ലാവരും പരിശോധിക്കണം. അപകടാവസ്ഥ ഗൗരവത്തില്‍തന്നെ മനസ്സിലാക്കണം. ആപത്തിന്റെ തോത് വര്‍ധിക്കുകയാണ് എന്ന് തിരിച്ചറിയണം.

ഗുരുതരമായ രോഗം ബാധിക്കുന്നവര്‍ക്ക് പ്രത്യേക പ്രോട്ടോക്കോള്‍ ആരോഗ്യ വകുപ്പ് തയാറാക്കും. വിദേശരാജ്യങ്ങളില്‍ രോഗവ്യാപനം തീവ്രമായ ഇടങ്ങളില്‍നിന്ന് വരുന്നവരെയും അതേപോലെ രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരെയും അതിവേഗത്തില്‍ ടെസ്റ്റ് ചെയ്യാന്‍ സംവിധാനം ഒരുക്കും. കേരളീയന്റെ സവിശേഷമായ ശുചിത്വബോധവും ആരോഗ്യപരിപാലന രീതിയും ക്രിയാത്മകമായി പരിപാലിക്കണം. രാജ്യത്ത് ലോക്ഡൗണ്‍ ഇളവുകള്‍ വരികയാണ്. ജൂണ്‍ 8 മുതല്‍ വിവിധ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു പരിശോധിച്ച ശേഷം, സംസ്ഥാനത്ത് കേന്ദ്ര മാനദണ്ഡം അനുസരിച്ചു ചില ഇളവുകള്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top