ബില്ലുകള്‍ പാസാക്കാന്‍ ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: ബില്ലുകള്‍ പാസാക്കാന്‍ ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍. ഡിസംബര്‍, ജനുവരി മാസങ്ങളിലെ എല്ലാ ബില്ലുകളും മാറാനുള്ള നിര്‍ദേശമാണ് ധനവകുപ്പ് നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിക്കിടെ ബില്ലുകള്‍ മാറാത്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളിലെ എല്ലാ ബില്ലുകളും മാറാനുള്ള പുതിയ നിര്‍ദേശം കരാറുകാര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഉള്‍പ്പെടെ ആശ്വാസകരമാകും. 1303 കോടി രൂപയുടെ ബില്ലുകള്‍ മാറി നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. തദ്ദേശ സ്ഥാപന ബില്ലുകള്‍ക്കടക്കം മുന്‍ഗണനാ ക്രമത്തില്‍ തുക വിതരണം ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ ബില്ലുകള്‍ ഉള്‍പ്പെടെ മാറാത്തതും പ്രതിസന്ധിക്കിടയാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെതുടര്‍ന്ന് ബില്ലുകള്‍ മാറി നല്‍കിയിരുന്നില്ല.

അതേസമയം,സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ച ഭക്ഷണ പാചക തൊഴിലാളികള്‍ക്ക് വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നല്‍കുന്നതിനായാണ് തുക അനുവദിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊളിലാളികള്‍ക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തില്‍ 13,500 രുപവരെയാണ് വേതനം ലഭിക്കുന്നത്. ഇതില്‍ കേന്ദ്ര വിഹിതം 600 രൂപമാത്രമാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടില്‍ നിന്നാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂള്‍ പാചക തൊളിലാളികള്‍ക്ക് പ്രതിമാസം 1000 രുപ മാത്രമാണ് ഓണറേറിയമായി നല്‍കേണ്ടത്. എന്നാല്‍, കേരളത്തില്‍ പ്രതിദിന വേതനം 600 മുതല്‍ 675 രൂപ വരെ നല്‍കുന്നു. ഈ നാമമാത്ര സഹായം പിഎം പോഷണ്‍ അഭിയാനില്‍നിന്നാണ് ലഭിക്കേണ്ടത്. പദ്ധതിയില്‍ ഈവര്‍ഷം സംസ്ഥാനത്തിന് 284 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്. ഇതുവരെ 178 കോടി മാത്രമാണ് അനുവദിച്ചത്. 106 കോടി രൂപ കുടിശികയാണ്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണ വിതരണം മുടങ്ങാതിരിക്കാന്‍ സംസ്ഥാനം ഇതിനകം 138.88 കോടി രുപ അനുവദിച്ചു. പാചക ചെലവ് ഇനത്തില്‍ കഴിഞ്ഞ മാസം 19.82 കോടി രൂപ നല്‍കിയിരുന്നു- മന്ത്രി അറിയിച്ചു.

Top