സര്‍ക്കാര്‍ ആശുപത്രിയില്‍ സ്‌ട്രെക്ചറില്ല ; രോഗിയെ കിടക്ക വിരിയിലിരുത്തി വലിച്ചിഴച്ചു

stretcher

മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സ്‌ട്രെക്ചറില്ലാത്തതിനാല്‍ രോഗിയെ കിടക്ക വിരിയിലിരുത്തി വലിച്ചിഴച്ചു. മഹാരാഷ്ട്ര നന്ദേഡിലുള്ള ആശുപത്രിയിലാണ് സംഭവം. രോഗിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വയറലാവുകയും ചെയ്തു. സംഭവം വിവാദമായതോടെ വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്.

കാലിനു പരിക്കേറ്റ് ചികിത്സക്കെത്തിയ സ്ത്രീയെ ആണ് വലിച്ചിഴച്ചുകൊണ്ടുപോയത്. ഇവരുടെ കാലില്‍ പ്ലാസ്റ്ററിട്ട ശേഷം വാഹനത്തിനു സമീപത്തേക്ക് എത്തിക്കാന്‍ സ്‌ട്രെക്ചര്‍ കിട്ടാതെ വന്നതോടെയാണ് ബന്ധുക്കളായ രണ്ടു സ്ത്രീകള്‍ രോഗിയെ കിടക്ക വിരിയില്‍ ഇരുത്തി ആശുപത്രിക്ക് പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയത്.

ഈ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മറ്റൊരു രോഗിയുമായി പോയ സ്‌ട്രെക്ചര്‍ തിരിച്ചെത്തുന്നതു വരെ അല്‍പം കാത്തിരിക്കാന്‍ രോഗിയുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ഇതു മുഖവിലക്കെടുക്കാതെ രോഗിയുമായി ഇവര്‍ പോവുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചതായും, ഇതില്‍ ആരെങ്കിലും ഉത്തരവാദികളാണെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Top