ഗവര്‍ണറുമായി സന്ധി വേണ്ടെന്നുറച്ച് സര്‍ക്കാര്‍; റിപ്പബ്ലിക് ദിന പ്രസംഗത്തിലും സര്‍ക്കാരിന് വിമര്‍ശനം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി സന്ധി വേണ്ടെന്നുറപ്പിച്ച് സര്‍ക്കാരും ഇടതുമുന്നണിയും. നയപ്രഖ്യാപനം ഒറ്റ മിനുറ്റില്‍ ഒതുക്കിയ ഗവര്‍ണറോട് പരസ്യ കൊമ്പ് കോര്‍ക്കല്‍ വേണ്ടെന്ന് ആദ്യം ഇടതു മുന്നണി തീരുമാനിച്ചെങ്കിലും റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെ നിലപാട് മാറ്റി.

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ നില തെറ്റി പെരുമാറിയെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ പ്രതികരിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്ഭവനിലെ റിപ്പബ്ലിക് ദിന വിരുന്നില്‍ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നത്. ഇതിലുള്‍പ്പടെ ഗവര്‍ണറുടെ പ്രതികരണം ഇന്നുണ്ടായേക്കും.

സര്‍ക്കാരിനെതിരെ പറയാനുള്ളത് കൃത്യമായി പറയാം എന്ന നിലപാടില്‍ തന്നെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും എന്ന സൂചനകളാണ് പുറത്ത് വരുന്നത്. നയപ്രഖ്യാപന പ്രസംഗം ഒരു മിനിട്ട് 20 സെക്കന്‍ഡ് കൊണ്ടാണ് ഗവര്‍ണര്‍ വായിച്ചത്. അവസാന ഭാഗം മാത്രം വായിച്ച് ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ സ്പീക്കറും സഭയും സ്തബ്ധധരായി. രാജ്ഭവനില്‍ നിന്ന് ഇറങ്ങി നിയമസഭ നടപടി പൂര്‍ത്തിയാക്കി 25 മിനിട്ടിനുള്ളില്‍ ഗവര്‍ണര്‍ തിരികെ രാജ് ഭവനിലെത്തി സര്‍ക്കാരിനോടുള്ള അതൃപ്തി പരസ്യമാക്കി വീണ്ടും പ്രകടിപ്പിച്ചു. ഇതിന് പിന്നാലെയാണ് റിപ്പബ്ലിക് ദിന പരിപാടിയില്‍ മുഖ്യമന്ത്രിക്ക് മുഖം പോലും കൊടുക്കാതെ പെരുമാറിയത്. ഇതോടെ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലേക്കെത്തുകയാണ് സര്‍ക്കാരും ഇടതുമുന്നണിയും.

Top