മത രാഷ്ട്രം സ്ഥാപിക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യത്ത് ഒരു തവണകൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ അപരിഹാര്യമായ ആപത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് മതനിരപേക്ഷത അംഗീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത രാഷ്ട്രം സ്ഥാപിക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. മതം പൗരത്വത്തിന് അടിസ്ഥാനമല്ല. മതേതരത്വം തകരുന്നതിലാണ് സംഘപരിവാറിന് ഉന്മേഷം. വംശ്യഹത്യ ഉള്‍പ്പടെ ഇനിയും നടക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. കേരളത്തില്‍ ബിജെപി നിലംതൊടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫിന്റെ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

രാജ്യത്തെ ന്യൂനപക്ഷം വലിയ ആശങ്കയിലാണെന്നും ബിജെപി ഇനി തിരിച്ചുവരുമോ എന്ന ആശങ്ക അവര്‍ക്കുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത് കൂടുതല്‍ ആപല്‍ക്കരമായ നിലപാടിലേക്ക് അവരെ നയിക്കുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇഡി റെയ്ഡ് നടത്തുകയാണ്. ഇത് കൊണ്ടൊന്നും ജനവികാരം തടയാന്‍ ആകില്ല. ബിജെപിക്കെതിരായ കൂട്ടായ്മ ശക്തിപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ മത്സരിച്ച് ഒരു സീറ്റും ലഭിക്കില്ലെന്ന് ബിജെപിക്ക് അറിയാം. എത്ര കോടി ചെലവഴിച്ചാലും കേരളത്തില്‍ ബിജെപി നിലംതൊടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെതിരെ നുണപ്രചരണം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയ വിദഗ്ധരെ കെപിസിസി യോഗത്തില്‍ പങ്കെടുപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപമാണ് ഇപ്പോഴത്ത പ്രചാരണ രീതി. വസ്തുതയുടെ പിന്‍ബലമില്ലാതെ എന്തും പടച്ചുവിടുകയാണ്. ഇതു കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Top