യുവതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് കാമുകനെ കുത്തി കൊലപ്പെടുത്തി

മാംഗ്ലൂര്‍: ബല്‍ത്തങ്ങടിയില്‍ യുവതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് കാമുകനെ കുത്തി കൊലപ്പെടുത്തി. മഡന്ത്യാര്‍ കൊല്‍പടബയല്‍ ഗവ. ഐ.ടി.ഐ. അധ്യാപകന്‍ ബല്‍ത്തങ്ങടി മുണ്ടൂരു ഉജ്രിബയലിലെ വിക്രം ജയിന്‍ (40) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കൊല്ലപ്പെട്ട യുവാവിന്റെ അയല്‍ക്കാരും സുഹൃത്തുക്കളുമായ നാഗേഷ് പൂജാരി (32), ഡിക്കയ്യ നല്‍കെ (39) എന്നിവരെയാണ് ബല്‍ത്തങ്ങടി പൊലീസ് അറസ്റ്റ്‌ ചെയ്തത്.

നാഗേഷ് പൂജാരിയുടെ ബന്ധുവായ യുവതിയുമായി വിക്രം പ്രണയത്തിലായിരുന്നു. യുവതിയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് നാഗേഷ് പറഞ്ഞെങ്കിലും വിക്രം ഇതിന് തയ്യാറായില്ല. ഇത് നാഗേഷിനെ പ്രകോപിപ്പിച്ചു. ഡിക്കയ്യക്ക് സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ടും വിക്രമിനോട് വിരോധം ഉണ്ടായിരുന്നു. തുടര്‍ന്ന് വിക്രമിനെ കൊല്ലാന്‍ പദ്ധതിയിടുകയും ചെയ്തു. കൊലപാതകം നടന്ന ദിവസം ഇരുവരും വിക്രമിനൊപ്പം മദ്യപിച്ചു. മദ്യലഹരിയിലായ വിക്രമിനെ ഇരുവരും ചേര്‍ന്ന് കുത്തികൊല്ലുകയായിരുന്നു. മുണ്ടൂര്‍ കോടിക്കട്ടെ റോഡിലാണ് വിക്രമിന്റെ മൃതദ്ദേഹം കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം മുംബൈയിലേക്കുകടക്കാന്‍ ശ്രമിച്ച ഇരുവരെയും പോലീസ് ബൈന്ദൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് പിടികൂടുകയായിരുന്നു. കൊലപാതകത്തില്‍ മറ്റ് ചിലര്‍ക്കും പങ്കുണ്ടെന്നും അവര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. അവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.

Top