തമിഴ്നാട്: പട്ടികജാതി യുവാവിനെ വിവാഹം കഴിച്ച യുവതിയുടെ ഗര്‍ഭം മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് അലസിപ്പിച്ചു. തമിഴ്നാട് സേലത്തിനടുത്താണ് നടുക്കുന്ന സംഭവം. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പോലീസ് പിടിയിലായി. രാമാനാഥപുരം സ്വദേശി ഗണേഷന്‍ കഴിഞ്ഞ വ്യാഴാഴ്ച സേലം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ഭാര്യയുടെ നാലുമാസം പ്രായമായ ഗര്‍ഭം ഭാര്യപിതാവും മാതാവും ചേര്‍ന്ന് അലസിപ്പിച്ചെന്നായിരുന്നു പരാതി. കൂടാതെ വീട്ടുതടങ്കലിലാക്കിയതിനാല്‍ ഭാര്യയെ കാണാന്‍ കഴിയുന്നില്ലെന്നും പരാതിയിൽ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അത്തൂര്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് ജാതിവെറിയാണ് ക്രൂരതയ്ക് പിന്നില്ലെന്ന് വ്യക്തമായത്.
പട്ടികജാതിക്കാരനായ ഗണേഷനെ മരുമകനായി അംഗീകരിക്കില്ലെന്നാണ് മാതാപിതാക്കളായ സുബ്രമണിയുടെയും, ഗോമതിയുടെയും നിലപാട്. മാതാപിതാക്കള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.