വാളയാര്‍ കേസ്; നുണപരിശോധനയെ അമ്മ എതിര്‍തെന്നത് കള്ളമെന്ന് പെണ്‍കുട്ടികളുടെ അഭിഭാഷകന്‍

പാലക്കാട്: വാളയാര്‍ കേസിലെ സിബിഐ പ്രോസിക്യൂട്ടര്‍ക്കെതിരെ പെണ്‍കുട്ടികളുടെ അഭിഭാഷകന്‍ അഡ്വ. രാജേഷ് എം മേനോന്‍. കെ പി സതീശന്‍ തെറ്റായ കര്യങ്ങളാണ് ഉന്നയിക്കുന്നതെന്നും, പിന്നില്‍ നിഗൂഢ ലക്ഷ്യമുണ്ടെന്നും രജേഷ് എം മേനോന്‍ ആരോപിച്ചു. നുണപരിശോധനയെ പെണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ എതിര്‍ത്തു എന്നത് പച്ചക്കള്ളമാണെന്ന് അഭിഭാഷകന്‍ പറഞ്ഞു.

നുണപരിശോധനയെ പെണ്‍കുട്ടികളുടെ അമ്മ എതിര്‍ത്തെന്ന് തെളിയിച്ചാല്‍ താന്‍ വക്കീല്‍ പണി അവസാനിപ്പിക്കാമെന്നും രാജേഷ് എം മേനോന്‍ വെല്ലുവിളിച്ചു. രക്ഷിതാക്കളെ ഉള്‍പ്പടെ നുണ പരിശോധനക്ക് വിധേയമാക്കണം എന്നായിരുന്നു പെണ്‍കുട്ടികളുടെ അമ്മയുടെ നിലപാട് എന്നും രാജേഷ് വ്യക്തമാക്കി. പെണ്‍കുട്ടികളുടെ അമ്മ നുണപരിശോധനയെ എതിര്‍ത്തെന്ന് സിബിഐ പ്രോസിക്യൂട്ടറായ കെ പി സതീശന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് ആറിന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 2017 മാര്‍ച്ച് 12 ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Top