ഒരാഴ്ചയോളം പെണ്‍കുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിച്ച സുഹൃത്ത് പിടിയില്‍

ഡാര്‍ജിലിംഗ് : പെണ്‍കുട്ടിയെ ഒരാഴ്ചയോളം പൂട്ടിയിട്ട് പീഡിപ്പിച്ച സുഹൃത്ത് പിടിയില്‍. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്നുള്ള യുവതിയാണ് ഡല്‍ഹിയില്‍ വച്ച് ക്രൂര പീഡനത്തിന് ഇരയായത്. പ്രതി പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും ചൂടുപയര്‍ കറി ഒഴിച്ച് പൊള്ളിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ജനുവരി 30-ന് നെബ് സരായ് പൊലീസ് സ്റ്റേഷനിലേക്ക് ഒരു സഹായ അഭ്യര്‍ത്ഥന സന്ദേശം എത്തിയതോടെയാണ് ക്രൂരമായ പീഡന വിവരം പുറത്തുവന്നത്. 4 മാസം മുന്‍പാണ് പ്രതി പരാസുമായി യുവതി സൗഹൃദത്തിലായത്. തെക്കന്‍ ഡല്‍ഹിയിലെ നെബ് സരായ് പ്രദേശത്തെ വാടകക്കെട്ടിടത്തില്‍ ഒരു മാസത്തോളമായി പരാസിനൊപ്പമാണ് യുവതിയുടെ താമസിച്ചിരുന്നത്.

ജനുവരി ആദ്യം വീട്ടുജോലിക്കായി ബംഗളുരുവിലേക്ക് പോകാന്‍ യുവതി പദ്ധതിയിട്ടിരുന്നു. എന്നാല്‍ പിന്നീട് പരാസിനെ കാണാന്‍ ഡല്‍ഹിയില്‍ എത്തി. ഡല്‍ഹിയില്‍ ഒരു ജോലി കണ്ടെത്തി തരാമെന്ന് ഇയാള്‍ യുവതിക്ക് വാഗ്ദാനം നല്‍കിയിരുന്നു. ഇതിന്‍ പ്രകാരമാണ് യുവതി ഡല്‍ഹിയില്‍ എത്തിയത്. പിന്നീട് പെണ്‍കുട്ടിയെ ഒരാഴ്ചയോളം ശാരീരിക പീഡനത്തിനും ലൈംഗിക പീഡനത്തിനും വിധേയയാക്കി. പെണ്‍കുട്ടിയുടെ ദേഹത്ത് ഇയാള്‍ ചൂടുള്ള പയര്‍ കറി ഒഴിച്ച് പൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് സംഘം യുവതിയെ രക്ഷപ്പെടുത്തുകയും വൈദ്യസഹായത്തിനായി എയിംസിലേക്ക് മാറ്റുകയും ചെയ്തു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ചതവുകളും പൊള്ളലേറ്റ പാടുകളും ഉണ്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Top