യുപിയില്‍ ഡ്രൈവിംഗ് പഠിക്കുകയായിരുന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയാക്കി; 5 പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സുഹൃത്തിനൊപ്പം ഡ്രൈവിംഗ് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെയും പ്രതികള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമുട്ടലിലൂടെയാണ് രണ്ട് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നവംബര്‍ 30 നാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് സുഹൃത്തിനൊപ്പം സ്‌കൂട്ടി ഓടിക്കാന്‍ പഠിക്കുകയായിരുന്നു 20 കാരി. ഇതിനിടെയാണ് പ്രതികളിലൊരാള്‍ സ്ഥലത്തെത്തിയത്. മറ്റ് പ്രതികളെ കൂടി വിളിച്ച് വരുത്തിയ ശേഷം പെണ്‍കുട്ടിയുടെ സുഹൃത്തിനെ കീഴ്‌പ്പെടുത്തി. തുടര്‍ന്ന് യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

ഇരയുടെ സുഹൃത്തിനെയും ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതുവഴി ഒരു വാഹനം കടന്നുപോയതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പ്രതികളിലൊരാളെ ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഇയാള്‍ക്ക് ഇരുകാലുകള്‍ക്കും വെടിയേറ്റു. ചോദ്യം ചെയ്യലില്‍ മറ്റ് പ്രതികളുടെ പേരുകള്‍ ഇയാള്‍ വെളിപ്പെടുത്തി. ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെ വീണ്ടും ഏറ്റുമുട്ടലുണ്ടായി. പ്രതികളില്‍ ഒരാള്‍ കൂടി വെടിയേറ്റു. ഇരുവരും ചികിത്സയിലാണ്.

Top