മുഴുപ്പിലങ്ങാട് തെരുവുനായക്കൂട്ടം ആക്രമിച്ച പെണ്‍കുട്ടി അപകട നില തരണം ചെയ്തു

 

കണ്ണൂര്‍: മുഴുപ്പിലങ്ങാട് തെരുവുനായക്കൂട്ടം ആക്രമിച്ച പെണ്‍കുട്ടി അപകട നില തരണം ചെയ്തു. എന്നാല്‍ ജാന്‍വി ഇപ്പോഴഉം ചികിത്സയില്‍ തുടരുകയാണ്. തെരുവുനായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ആരോപിച്ച് പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.

11കാരനായ നിഹാലിനെ തെരുവുനായ്ക്കൂട്ടം കടിച്ചു കൊന്നതിന്റെ നടുക്കം മാറും മുന്‍പാണ് മൂന്നാം ക്ലാസുകാരി ജാന്‍വിയും ആക്രമണത്തിനിരയായത്. തലയിലും വയറ്റിലും കൈകാലുകള്‍ക്കും ആഴത്തില്‍ മുറിവേറ്റ ജാന്‍വി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നിഹാല്‍ കൊല്ലപ്പെട്ടതിന് 200 മീറ്റര്‍ പരിധിയിലാണ് ജാന്‍വിയെയും തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. നിഹാലിനെ ആക്രമിച്ച തെരുവ് നായ്ക്കള്‍ തന്നെയാണ് ജാന്‍വിയെയും ആക്രമിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.

നിഹാലിന്റെ മരണത്തിന് ശേഷവും തെരുവുനായ്ക്കളെ പ്രതിരോധിക്കാന്‍ പഞ്ചായത്ത് കാര്യമായ നടപടികളൊന്നും കൈക്കൊണ്ടില്ലെന്നും ആക്ഷേപമുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന തെരുവുനായ അക്രമത്തില്‍ പ്രദേശത്ത് ജനകീയ പ്രതിഷേധം ശക്തമായിട്ടുണ്ട്. രാവിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. തെരുവ് നായ ശല്യത്തില്‍ നടപടി ആവശ്യപെട്ട് എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.

 

Top