ഏഷ്യാ കപ്പിലെ ഹോട്ട് ടീമുകള്‍ ഇന്ത്യയും പാകിസ്ഥാനുമാണെങ്കിലും ഇപ്പോൾ ചര്‍ച്ചകളില്‍ നിറഞ്ഞുനിൽക്കുന്നത് ഒറ്റ പേരാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ. ഫോമില്ലായ്‌മയുടെയും സെഞ്ചുറിയില്ലാത്ത ആയിരത്തിലേറെ ദിനങ്ങളുടെ കാഠിന്യം ബാറ്റ് കൊണ്ട് മറികടക്കാനാണ് കോലി ഏഷ്യാ കപ്പില്‍ എത്തിയിരിക്കുന്നത്. ദുബായില്‍ ആദ്യ പരിശീലന സെഷന്‍ മുതല്‍ സിക്‌സറുകള്‍ കൊണ്ട് ആറാടുന്ന കോലിയുടെ എല്ലാ ആത്മവിശ്വാസവും ബിസിസിഐ ഒടുവിലായി പങ്കുവെച്ച വീഡിയോയിണ്ട്. ടീമിനെ ജയിപ്പിക്കാന്‍ അവസാന ശ്വാസം വരെ ശ്രമിക്കും എന്നാണ് കോലിയുടെ വാക്കുകള്‍.
‘ഉണരുമ്പോൾ ഈ ദിവസം എനിക്ക് എങ്ങെനെയാകുമെന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാൻ. ഞാൻ ഭാഗമാകുന്ന എല്ലാ കാര്യങ്ങളിലും പൂർണ സന്തോഷത്തോടെയും ആത്മാർഥതയോടെയും ഇടപെടണമെന്നതും എന്റെ ആഗ്രഹമാണ്. നിങ്ങൾ എങ്ങനെയാണ് ഇത്ര തീവ്രതയോടെ മുന്നോട്ട് പോകുന്നത് എന്ന് എല്ലാവരും ചോദിക്കാറുണ്ട്. ക്രിക്കറ്റ് കളിക്കുന്നത് ഞാനിഷ്‌ടപ്പെടുന്നു എന്നാണ് ഞാനവരോട് പറയാറ്. ഓരോ പന്തിലും എനിക്ക് വളരെയധികം സംഭാവന ചെയ്യാനുണ്ടെന്നും മൈതാനത്ത് എന്റെ ഓരോ നിമിഷമും ഊർജവും വിജയത്തിനായി ടീമിന് നൽകുമെന്നും ഞാൻ അവരോട് പറയുന്നു. അസാധാരണമായി ഒന്നും എനിക്ക് തോന്നിയിട്ടില്ല. പുറത്തുനിന്നുള്ള ആളുകളും ടീമിലുള്ളവരും എന്നോട് ചോദിക്കുന്നു… ‘നിങ്ങൾ എങ്ങനെ ഇത്ര ഊര്‍ജം നിലനിർത്തുന്നു? എന്ത് വിലകൊടുത്തും ടീമിനെ ജയിപ്പിക്കുകയാണ് ലക്ഷ്യം എന്ന് ഞാന്‍ ലളിതമായി അവരോട് പറയും’ എന്നും വിരാട് കോലി ബിസിസിഐയുടെ വീഡിയോയില്‍ പറയുന്നു.
2019 നവംബറിലാണ് കോലി അവസാനമായി രാജ്യാന്തര സെഞ്ചുറി നേടിയത്. ഇംഗ്ലണ്ട് പര്യടനത്തില്‍ തീര്‍ത്തും നിറംമങ്ങിയ കോലി വിന്‍ഡീസിനും സിംബാബ്‌വെക്കും എതിരായ പരമ്പരകളില്‍ നിന്ന് വിട്ടുനിന്ന ശേഷം കരുത്തോടെ ഏഷ്യാ കപ്പില്‍ തിരിച്ചെത്താനുള്ള തയ്യാറെടുപ്പുകളിലാണ്.