ലൗജിഹാദിന്റെയും ഗോസംരക്ഷണത്തിന്റെയും പേരില്‍ രാജ്യത്ത് മനുഷ്യക്കുരുതിയാണെന്ന് മുന്‍ ചീഫ്ജസ്റ്റിസ്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ആര്‍ എം ലോധ.

കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെയും, രാജ്യത്ത് നിരന്തരമായി നടക്കുന്ന മനുഷ്യക്കുരുതിക്കെതിരേയുമാണ് ആര്‍ എം ലോധ രംഗത്തു വന്നിരിക്കുന്നത്.

ലൗജിഹാദിന്റെ പേരിലും പശുവിന്റെ പേരിലും ആളുകള്‍ കൊലചെയ്യപ്പെടുകയാണെന്നും, വിദ്യാര്‍ത്ഥികളേയും കാര്‍ട്ടൂണിസ്റ്റിനെയും സാമൂഹികപ്രവര്‍ത്തകരെയുമൊക്കെ രാജ്യദ്രോഹം ചുമത്തി ജയിലില്‍ അടക്കുന്നുവെന്നും, മനുഷ്യാവകാശത്തിന് ഒരു വിലയും ഇല്ലേ എന്നും ലോധ ചോദിച്ചു.

മാത്രമല്ല, ഗോസംരക്ഷണത്തിന്റെയും ലൗജിഹാദിന്റെയും പേരില്‍ ആളുകള്‍ കൊലചെയ്യപ്പെടുകയാണെന്നും, ഗോരക്ഷകര്‍ തഴച്ചുവളരുകയാണെന്നും ലോധ ആരോപിച്ചു.

നിയമങ്ങളും ശക്തമായ ജുഡീഷ്യറിയും ഭരണഘടനയുമൊക്കെ ഉണ്ടായിട്ടും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ നമ്മള്‍ക്ക് സാധിക്കുന്നില്ലെന്നും, പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പ്രണയിക്കുമ്പോള്‍ മതം ഘടകമാകേണ്ട കാര്യമുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു.

Top