കണക്ക് ചോദിച്ചാല്‍ പറയാനുള്ള ധാരണ പോലും ഭക്ഷ്യ മന്ത്രിക്കില്ല; കേന്ദ്രമന്ത്രി വി. മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. നികുതി പിരിവ് എടുക്കേണ്ട ആളുകളില്‍ നിന്ന് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുകയാണ്. കണക്ക് ചോദിച്ചാല്‍ മറുപടി പറയാന്‍ കഴിയാത്ത മന്ത്രിമാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കണക്ക് ചോദിച്ചാല്‍ പറയാനുള്ള ധാരണ പോലും ഭക്ഷ്യ മന്ത്രിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തിലെ ജനങ്ങള്‍ സഹികെട്ടാല്‍ പ്രതികരിക്കും എന്നുള്ള കാര്യത്തില്‍ സര്‍ക്കാരിന് സംശയം വേണ്ട. ഡല്‍ഹിയില്‍ ധര്‍ണ നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെയും കേന്ദ്രമന്ത്രി വി മുരളീധരന്‍ പരിഹസിച്ചു. ധര്‍ണ്ണ ഇരുന്നാല്‍ കിട്ടാനുള്ള പണം കിട്ടില്ല. അതിന് അപേക്ഷ കൃത്യമായി നല്‍കണം. മാനദണ്ഡം പുതുക്കിയത് അറിയില്ലെങ്കില്‍ ഭരിക്കാന്‍ ഇരിക്കരുത്. ഡല്‍ഹിയില്‍ ധര്‍ണ നടത്തിയിട്ട് ഒരു കാര്യവും ഇല്ല.

ഡല്‍ഹിയില്‍ ധര്‍ണ നടത്തുന്നതിനു പകരം രണ്ടാം ഗഡു കിട്ടുന്നതിനു വേണ്ട അപേക്ഷ നല്‍കുകയല്ലേ ചെയ്യേണ്ടത്. കേരളത്തില്‍ നികുതി പിരിവ് നടക്കുന്നില്ല എന്നതാണ് സത്യം. താന്‍ ഉന്നയിച്ച കണക്കുകളില്‍ ധനമന്ത്രി മറുപടി പറയണം. കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയിലും അദ്ദേഹം എല്‍ഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. പരാജയപ്പെട്ടെന്ന് കുറിപ്പെഴുതി, ജീവനൊടുക്കിയ കര്‍ഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി വിജയനെന്ന് വി.മുരളീധരന്‍ പറഞ്ഞു.

Top