ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തി

കൊച്ചി: ജിദ്ദയിൽ നിന്നും കോഴിക്കോട് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാർ മൂലം കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. പൈലറ്റ് വിവരം നൽകിയതിന് പിന്നാലെ കൊച്ചി വിമാനത്താവളത്തിൽ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മൂന്ന് തവണ ശ്രമിച്ച ശേഷമാണ് വിമാനം നെടുമ്പാശ്ശേരിയിലെ റണ്‍വേയിൽ ഇറക്കാൻ സാധിച്ചത്.

സ്പൈസ് ജെറ്റ് എസ്.ജി 036 എന്ന വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തി. ബോയിംഗ് 738 വിമാനത്തിൽ 183 യാത്രക്കാര്‍ അടക്കം ആകെ 197 പേരുണ്ടായിരുന്നു. ആദ്യം കോഴിക്കോട്ട് തന്നെ വിമാനം ഇറക്കാൻ പൈലറ്റ് ശ്രമം നടത്തിയെങ്കിലും ടേബിൾ ടോപ്പ് വിമാനത്താവളമായ കോഴിക്കോട്ട് ഇറക്കുന്നതിലെ അപകട സാധ്യത കണക്കിലെടുത്ത് വിമാനം കൊച്ചിയിലേക്ക് പറക്കുകയായിരുന്നു.

വിമാനത്താവളത്തിൽ എമര്‍ജൻസി അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ഈ സമയത്ത് ഇവിടെ ഇറങ്ങേണ്ട വിമാനങ്ങൾ പലതും വഴി തിരിച്ചു വിടേണ്ടി വന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുള്ളവർ വന്ന വിമാനങ്ങളിൽ ചിലത് ഇങ്ങനെ കൊച്ചിയിലേക്ക് വഴി തിരിച്ചു വിട്ടിരിക്കുകയാണ്. എമര്‍ജൻസി ലാൻഡിംഗ് കഴിഞ്ഞതോടെ വിമാനത്താവളത്തിലെ ഹൈ അലര്‍ട്ട് പിൻവലിച്ചു.

Top