ആദ്യ രാജ്യാന്തര കുറ്റവാളി കൈമാറ്റം നടത്തി ഇന്ത്യയും യു കെയും

ന്യൂഡല്‍ഹി : ആദ്യ രാജ്യാന്തര കുറ്റവാളി കൈമാറ്റം നടത്തി ഇന്ത്യയും യു കെയും. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ലണ്ടന്‍ കോടതി 28 വര്‍ഷം തടവുശിക്ഷക്ക് വിധിച്ച പ്രതിയെ എട്ട് വര്‍ഷത്തിന് ശേഷം ബ്രിട്ടന്‍ ഇന്ന് ഇന്ത്യക്ക് കൈമാറും. ഇന്ത്യയും യു.കെയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരമുള്ള ആദ്യ രാജ്യാന്തര കൈമാറ്റമാണിത്.

ഇന്ത്യന്‍ പ്രവാസി ഹര്‍പ്രീത് ഔലാക്കിന് ഭാര്യ ഗീത ഔലാക്കിനെ കൊലപ്പെടുത്തിയ കേസില്‍ 2009 നവംബര്‍ 16നാണ് കോടതി തടവുശിക്ഷ വിധിച്ചത്. ശേഷിച്ച ശിക്ഷാ കാലാവധിയായ 20 വര്‍ഷം പഞ്ചാബിലെ അമൃത്സര്‍ സെന്‍ട്രല്‍ ജയിലില്‍ ഹര്‍പ്രീത് പൂര്‍ത്തിയാക്കണം.

ജൂലൈ ആദ്യ വാരത്തിലാണ് ഹര്‍പ്രീതിനെ കൈമാറുന്നത് സംബന്ധിച്ച ഇന്ത്യന്‍ അധികൃതരുടെ നിലപാട് യു.കെ. ആരാഞ്ഞത്. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സാക്ഷ്യപത്രം നല്‍കിയെന്ന് പഞ്ചാബ് ജയില്‍ മന്ത്രി സുഖീന്ദര്‍ സിങ് രണ്‍ദാവ പറഞ്ഞു.

28കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ ഗീതയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് ഭര്‍ത്താവും 32കാരനുമായ ഹര്‍പ്രീതിന് ലണ്ടന്‍ കോടതി 28 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ഹര്‍പ്രീത് അനധികൃത കുടിയേറ്റം, മയക്കുമരുന്ന് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്.

Top