വൃദ്ധസദനങ്ങളില്‍ 91 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധ സദനങ്ങളിലെ അന്തേവാസികളില്‍ 91 ശതമാനം പേര്‍ക്കും കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. 14 ശതമാനം പേര്‍ക്ക് രണ്ടു ഡോസും ലഭിച്ചു. കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ 9,46,488 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. അതില്‍ 77622 പേര്‍ക്കാണ് രണ്ടാമത്തെ ഡോസ് നല്‍കിയത്. 8,68,866 പേര്‍ക്ക് ആദ്യത്തെ ഡോസ് ലഭിച്ചു.

ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ 45 വയസ്സിനു മുകളിലുള്ളവരില്‍ 75 ശതമാനം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. അവര്‍ക്കിടയില്‍ 18 മുതല്‍ 44 വയസ്സ് വരെയുള്ളവരില്‍ 12 ശതമാനം പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ ലഭിച്ചത്. ആദിവാസി കോളനികളില്‍ 119 എണ്ണത്തില്‍ 10 കി.മീ ചുറ്റളവില്‍ വാക്‌സിനേഷന്‍ സെന്റര്‍ ഇല്ല എന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും അവിടങ്ങളില്‍ ക്യാമ്പുകളും സംഘടിപ്പിക്കാനായിട്ടില്ല. 362 കോളനികളില്‍ സ്‌പെഷ്യല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ബാക്കി ഉള്ള കോളനികളിലും ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര ഗവണ്മെന്റില്‍ നിന്നും കേരളത്തിനിതു വരെ ലഭിച്ചത് 98,83,830 ഡോസ് വാക്‌സിനാണ്. അതില്‍ നിന്നും 1,00,69,172 ഡോസ് നല്‍കാന്‍ നമുക്ക് സാധിച്ചു. സംസ്ഥാന ഗവണ്മെന്റ് നേരിട്ട് ശേഖരിച്ചത് 10,73,110 ഡോസ് വാക്‌സിനാണ്. അതില്‍ നിന്നും ഇതുവരെ 8,92,346 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചതില്‍ 4.32 ലക്ഷം ഡോസ് വാക്‌സിനും, സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ശേഖരിച്ചതില്‍ 2.08 ലക്ഷം ഡോസ് വാക്‌സിനുമാണ് ഇപ്പോള്‍ സ്‌റ്റോക്കിലുള്ളത്.

Top