അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷമുള്ള ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് 3.17 കോടി രൂപ

അയോധ്യ: അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷമുള്ള ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് 3.17 കോടി രൂപയാണെന്ന് ക്ഷേത്ര ട്രസ്റ്റ്. ക്ഷേത്ര കൗണ്ടറുകള്‍ വഴി പണമായും, ഓണ്‍ലൈന്‍ വഴിയുള്ള സംഭാവനയായും 3.17 കോടി രൂപയാണ് ചൊവ്വാഴ്ച ഒരു ദിവസം കൊണ്ട് ക്ഷേത്രത്തിലേക്ക് ലഭിച്ചതെന്ന് രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് അംഗമായ അനില്‍ മിശ്ര പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.

ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യമുള്ള ക്രമീകരണങ്ങള്‍ ചെയ്ത് വരികയാണെന്നും അനില്‍ മിശ്ര പറഞ്ഞു. ബുധനാഴ്ചയും സമാനമായ രീതിയില്‍ ക്ഷേത്രത്തിലേക്ക് ഭക്ത ജനങ്ങളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെട്ടതെന്നും മിശ്ര പറയുന്നു. പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം 10 സംഭാവന കൗണ്ടറുകള്‍ തുറന്നതായും ട്രസ്റ്റ് അംഗമായ അനില്‍ മിശ്ര പറഞ്ഞു. അഞ്ച് ലക്ഷത്തിലധികം ഭക്തരാണ് അന്നേ ദിവസം രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയത്.

23ാം തിയതി മുതലാണ് ക്ഷേത്രത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചത്. അതികഠിനമായ തണുപ്പിനെ അവഗണിച്ചാണ് ഭക്തര്‍ പുലര്‍ച്ചെ മുതല്‍ ക്ഷേത്ര ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്നത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള ക്യൂ സംവിധാനം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു.

Top