പഴയ പെൻഷൻ രീതി തിരികെ കൊണ്ടുവരാന്‍ പ്രായോഗിക പ്രശ്നമുണ്ടെന്ന് ധനമന്ത്രി

അഗര്‍ത്തല: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ പെന്‍ഷന്‍ സമ്പ്രദായം തിരികെ കൊണ്ടുവരുന്നതില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പങ്കാളിത്ത പെൻഷനോട് കേരളത്തിലെ സർക്കാരിന് പ്രത്യേക താൽപ്പര്യമില്ല. പഴയ പെൻഷൻ രീതി തിരികെ കൊണ്ടുവന്ന സംസ്ഥാനങ്ങളിൽ അത് നടപ്പാക്കുന്നതിന് പ്രായോഗിക പ്രശ്നമുണ്ട്. പെൻഷൻ ശാസ്ത്രീയമായി നടപ്പാക്കുന്നതിന് പഠനം നടക്കുകയാണെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.

പഴയ പെൻഷൻ രീതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലും കേന്ദ്ര നിലപാട് നിർണായകമാകും. രാജസ്ഥാനിലടക്കം നേരത്തെ അടച്ച പണം എങ്ങനെ തിരികെ നൽകുമെന്നതിൽ അവ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കല്‍. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനടക്കം പല സംസ്ഥാനങ്ങളും പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ചിട്ടുണ്ട്. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് ബാലഗോപാല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.

സംസ്ഥാന ബജറ്റില്‍ ഇന്ധനസെസ് ചുമത്തിയതിനെ കെ എന്‍ ബാലഗോപാല്‍ ന്യായീകരിച്ചു.ഇന്ധന നികുതി ഏറ്റവും കൂടുതൽ ഈടാക്കുന്നത് കേരളത്തിലല്ല. 2018 ശേഷം കാര്യമായ വർധന സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. കേന്ദ്രം തുറന്നു പറയാതെ നികുതി പിരിക്കുന്നു. കേരളത്തിന് കിട്ടേണ്ട പല പണവും കിട്ടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top