സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ നീക്കവുമായി ധനവകുപ്പ്

സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ നീക്കവുമായി ധനവകുപ്പ്. അധിക വിഭവ സമാഹരണത്തിനാണ് ധനവകുപ്പിന്റെ പുതിയ നീക്കം. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചുക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 14 അംഗ സമിതിയെയാണ് രൂപീകരിച്ചത്.

പ്രതിസന്ധി രൂക്ഷമായതോടെയാണ് 800 കോടി കടമെടുക്കാനുള്ള തീരുമാനം. കടമെടുപ്പ് സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വര്‍ഷം 6000 കോടി കടമെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെങ്കിലും കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. ഇതിനായി രണ്ടു മാസം മുമ്പ് സംസ്ഥാനം കത്തു നല്‍കിയിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുകയാണ് സംസ്ഥാനത്തെ വികസന പദ്ധതികള്‍. 52 ഭരണവകുപ്പുകളിലായി 230 നിര്‍വഹണ ഏജന്‍സികളും 1034 തദ്ദേശഭരണ സ്ഥാപനങ്ങളും നടപ്പാക്കുന്ന പദ്ധതികളുടെ ചെലവ് 2024ലേക്ക് കടന്നിട്ടും പകുതി പോലും എത്തിയില്ല.ആകെ ചെലവഴിച്ചത് 47 ശതമാനം തുക മാത്രമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ 48.22 ശതമാനവും വകുപ്പുകള്‍ 48.01 ശതമാനവുമാണ് ചെലവഴിച്ചത്. സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് പദ്ധതി നടത്തിപ്പ് സ്തംഭനത്തിലായി. ആകെ ചെലവഴിച്ചത് 3.17 ശതമാനം മാത്രമാണ്. നഗരപ്രദേശത്ത് 3.97 ശതമാനവും ഗ്രാമ പ്രദേശത്ത് 2.17 ശതമാനവുമാണ് പദ്ധതി ചെലവ്.

സാമൂഹിക മേഖലകളില്‍ ചിലവ് കൂടുതലാണെന്നും 2024-25 ബജറ്റിനായി അധിക വിഭവ സമാഹരണത്തിന് നൂതന മാര്‍ഗം കണ്ടെത്തണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. അധിക വിഭവത്തിനായി എവിടെ നിന്ന് വരുമാനം കണ്ടെത്താമെന്നത് സംബന്ധിച്ച് സമിതി റിപ്പോര്‍ട്ട് നല്‍കും.സംസ്ഥാന ധനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിയില്‍ ദേശീയ തലത്തിലെ വിദഗ്ധരെയും ഭാഗമാക്കിയിട്ടുണ്ട്. ജിഎസ്ടി നടപ്പിലാക്കിയ ശേഷം അധിക വിഭവ സമാഹരണത്തിനുള്ള മാര്‍ഗങ്ങള്‍ കുറവാണ്.

Top