ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം നാളെ ബെംഗളൂരുവില്‍ നടക്കും

ബെംഗളൂരു: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം നാളെ ബെംഗളൂരുവില്‍ നടക്കും. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരമ്പര തൂത്തുവാരാന്‍ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ ആശ്വാസ ജയമാണ് അഫ്ഗാനിസ്ഥാന്റെ ലക്ഷ്യം. ഇന്‍ഡോറില്‍ പൂജ്യത്തിന് പുറത്തായ ജിതേഷ് ശര്‍മ്മയ്ക്ക് പകരം സഞ്ജു സാംസണ്‍ ടീമിലെത്തിയേക്കും. ലോകകപ്പിന് മുന്‍പുള്ള ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര ട്വന്റി 20 മത്സരമാണിത്. അതിനാല്‍ തന്നെ ലോകകപ്പ് സാധ്യത നിലനിര്‍ത്താന്‍ സഞ്ജുവിന് കളത്തിലെത്തി മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ 172 റണ്‍സിന്റെ വിജലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ ഇന്ത്യ 15.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മൊഹാലി വേദിയായ ആദ്യ ട്വന്റി 20യിലും ഇന്ത്യന്‍ ജയം ആറ് വിക്കറ്റിനായിരുന്നു. ആദ്യ ട്വന്റി 20യില്‍ ശിവം ദുബെയും രണ്ടാമത്തേതില്‍ അക്‌സര്‍ പട്ടേലും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ആറ് വിക്കറ്റിന് ജയിച്ചാണ് ടീം ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിയത്. യശസ്വി ജെയ്സ്വാള്‍ (34 പന്തില്‍ 68), ശിവം ദുബെ (32 പന്തില്‍ 63) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

Top