മകനെ മർദിക്കുന്നത് തടയാനെത്തിയ പിതാവ് അടിയേറ്റ് മരിച്ചു

കൊച്ചി: മകനെ മർദിക്കുന്നത് തടയാനെത്തിയ പിതാവ് മർദനമേറ്റ് മരിച്ചു. ആലുവ ആലങ്ങാട് സ്വദേശി വിമൽ കുമാറാണ് മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കി. പ്രദേശത്ത് ലഹരി മാഫിയ സജീവമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.ഇന്നലെ രാത്രി ആലങ്ങാട് നീറിക്കോടാണ് സംഭവം.

റോഡിൽ ബൈക്ക് മറിഞ്ഞു വീണത് കണ്ട് അന്വേഷിക്കാൻ പോയ മകനും സുഹൃത്തും ബൈക്ക് യാത്രികരുമായി വാക്ക് തർക്കം ഉണ്ടായതായി ദൃക്‌സാക്ഷികൾ പറയുന്നു. ബൈക്കിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. വീടിന് മുന്നിൽ മകനെയും സുഹൃത്തിനെയും മർദിക്കുന്നത് കണ്ട് തടയാനെത്തിയ വിമൽ കുമാറിനെ തള്ളി താഴെ ഇട്ട് മർദിക്കുകയായിരുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിമൽ കുമാറിനെ അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീറിക്കോട് താന്തോണിപ്പുഴയുടെ തീരത്ത് രാത്രികാലങ്ങളിൽ ലഹരി മാഫിയ സജീവമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആലങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top