കൃഷിക്കായി നിലം ഉഴുതപ്പോള്‍ കര്‍ഷകന് ലഭിച്ചത് നിധികുംഭങ്ങള്‍

ഹൈദരാബാദ്: തെലങ്കാനയിലെ സുല്‍ത്താന്‍പൂരില്‍ കൃഷിക്കായി നിലം ഉഴുതപ്പോള്‍ കര്‍ഷകന് ലഭിച്ചത് രണ്ട് നിധികുംഭങ്ങള്‍. മുഹമ്മദ് സിദ്ദിഖി എന്ന കര്‍ഷകന്റെ ഭൂമിയില്‍ നിന്നാണ് രണ്ടു കുടങ്ങളിലായി സ്വര്‍ണം, വെളളി ആഭരണങ്ങള്‍ ലഭിച്ചത്. രണ്ടു വര്‍ഷം മുന്‍പാണ് മുഹമ്മദ് സിദ്ദിഖി കൃഷിക്കായി ഈ ഭൂമി വാങ്ങിയത്.

മഴക്കാലം അടുത്തതോടെ നിലം ഉഴുതുമറിച്ച് കൃഷിക്കായി ഒരുക്കുന്നതിനിടെയാണ് നിധി കുംഭം ലഭിക്കുന്നത്. ഉടന്‍ തന്നെ സിദ്ദിഖി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ നിധി ഏറ്റെടുത്തു. ഇതിന്റെ കാലപഴക്കം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ പരിശോധിക്കാനുളള തീരുമാനത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.

സ്ഥലത്തിന് ചരിത്രപരമായ യാതൊരു ബന്ധവുമില്ലെന്നാണ് പ്രാഥമിക വിവരം. എങ്കിലും പുരാവസ്തു വകുപ്പിനെ കാര്യങ്ങള്‍ അറിയിക്കുമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു.രണ്ടു കുടങ്ങളിലായി 25 സ്വര്‍ണം, വെളളി ആഭരണങ്ങളാണ് ലഭിച്ചത്. ഇതില്‍ ഏറെയും പാദസരമായിരുന്നുവെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Top