‘ഇവിഎം ചലഞ്ച്’ അപേക്ഷയുടെഅവസാന തീയതി ഇന്ന് ; വെല്ലുവിളി സ്വീകരിക്കാതെ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടക്കുന്നുവെന്ന ആരോപണം ‘ഔദ്യോഗികമായി’ തെളിയിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പു കമ്മിഷന്‍ നടത്തുന്ന ‘ഇവിഎം ചലഞ്ചി’ല്‍ പങ്കെടുക്കാനുള്ള അപേക്ഷയുടെ അവസാന തീയതി ഇന്നായിരിക്കെ ഇതുവരെ ആരും അപേക്ഷ നല്‍കിയില്ലെന്ന്‌ തിരഞ്ഞെടുപ്പ് കമ്മിഷന്‍.

ഇക്ട്രാണിക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത തെളിയിക്കാനുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ ശ്രമമാണ് ഇവിഎം ചലഞ്ച്‌.

പാര്‍ട്ടികളില്‍ ആരും വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറായില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനുമായി അടുത്തകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ജൂണ്‍ മൂന്നിന് ആരംഭിച്ച് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ‘ഇവിഎം ചലഞ്ചില്‍’ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മേയ് 26ന് വൈകിട്ട് 5 മണിക്ക് മുന്‍പ് അപേക്ഷ നല്‍കണമെന്നാണ് നിര്‍ദേശം.

ജൂണ്‍ മൂന്നു മുതല്‍ നടക്കുന്ന ചലഞ്ചില്‍ പാര്‍ട്ടികള്‍ക്ക് മൂന്നു പേരടങ്ങുന്ന ഒരു ടീമിനെ വീതം പങ്കെടുപ്പിക്കാം. വിദേശത്തു നിന്നുള്ള വിദഗ്ധര്‍ക്കു വിലക്കുണ്ട്. അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടിങ് യന്ത്രങ്ങളില്‍ നാലെണ്ണം വീതം ഓരോ ടീമിനും തിരഞ്ഞെടുക്കാം. കൃത്രിമം കാട്ടാമെന്നു തെളിയിക്കാന്‍ നാലു മണിക്കൂര്‍ സമയമാണ് അനുവദിച്ചിട്ടുള്ളത്.

ഇലക്ട്രോണിക് വോട്ടിങ് മെഷിനുമായി ബന്ധപ്പെട്ട് വലിയ ആരോപണം ഉന്നയിച്ചിരുന്നത് ആം ആദ്മി പാര്‍ട്ടി ആയിരുന്നു.

Top