ന്യൂഡല്‍ഹി: കോഴ വാങ്ങി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുവെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രക്കെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി എത്തിക്സ് കമ്മിറ്റി. മഹുവയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി ശുപാര്‍ശ നല്‍കുമെന്ന് സൂചന. എം പിക്കെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ എത്തിക്‌സ് കമ്മിറ്റി നാളെ യോഗം ചേരും. വനിതാ എം പിമാരെ പുറത്താക്കാന്‍ ശ്രമിക്കുകയാണ് ബി ജെ പി എന്ന് മഹുവ മൊയ്ത്ര പ്രതികരിച്ചു.
വ്യവസായി ഗൗതം അദാനിക്കെതിരെ ചോദ്യം ചോദിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് മഹുവ പണം കൈപ്പറ്റിയെന്നാരോപിച്ചാണ് ബിജെപി എംപി നിഷികാന്ത് ദുബെ രം?ഗത്തുവന്നതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്. ദുബെ ആദ്യം ലോക്‌സഭാ സ്പീക്കറെയും പിന്നീട് ലോക്പാലിനെയും സമീപിച്ചു. പിന്നാലെ പാര്‍ലമെന്റ് ലോഗിനും പാസ്വേഡും തന്റെ സുഹൃത്തും വ്യവസായിയുമായ ദര്‍ശന്‍ ഹിരാനന്ദാനിക്ക് നല്‍കിയെന്ന് മഹുവ മൊയ്ത്ര സമ്മതിച്ചു. എന്നാല്‍ പണമൊന്നും വാങ്ങിയിട്ടില്ലെന്നും മഹുവ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ലോഗിനും പാസ്വേഡുകളും ദര്‍ശന്റെ ടീമിന്റെ പക്കലുണ്ട്. അവരുടെ ഓഫീസിലെ ഒരാള്‍ക്ക് ചോദ്യങ്ങള്‍ ടൈപ്പ് ചെയ്യാനും അപ്ലോഡ് ചെയ്യാനും ലോഗിന്‍ നല്‍കിയിട്ടുണ്ട്.
നവംബര്‍ രണ്ടാം തീയതി എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ മഹുവ മൊയ്ത്ര ഹാജരായിരുന്നു. എത്തിക്‌സ് കമ്മിറ്റി മാന്യമല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചുവെന്ന് ആരോപിച്ച് മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. കോഴ ആരോപണം തെളിഞ്ഞാല്‍ പാര്‍ലമെന്റില്‍ നിന്ന് മഹുവ പുറത്താക്കപ്പെടാനാണ് സാധ്യത.ഒരു ഒടിപി വരുമെന്നും അത് തന്റെ ഫോണിലേക്ക് മാത്രമേ വരൂ എന്നും മഹുവ പറഞ്ഞു. താന്‍ ഒടിപി നല്‍കുമ്പോള്‍ മാത്രമേ ചോദ്യങ്ങള്‍ സമര്‍പ്പിക്കുകയുള്ളൂ. താനറിയാതെ ഒരു ചോദ്യവും അതില്‍ വരില്ല. ദര്‍ശന്‍ തന്റെ ഐഡിയില്‍ ലോഗിന്‍ ചെയ്ത് സ്വന്തം ചോദ്യങ്ങള്‍ ചോദിക്കുമെന്നു പറയുന്നത് പരിഹാസ്യമാണ്. അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായി തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും നിരസിച്ചുകൊണ്ട് മഹുവ മൊയ്ത്ര വ്യക്തമാക്കിയിരുന്നു.