ബന്ധം വേര്‍പെടുത്തിയാളെ അതിഥിയായി പരിഗണിക്കാനാകണം; മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിവാഹ ബന്ധം വേര്‍പെടുത്തിയ പങ്കാളി മക്കളെ കാണാന്‍ വീട്ടിലെത്തുമ്പോള്‍ അവരെ അതിഥിയായി കണക്കാക്കി മാന്യമായി പെരുമാറണമെന്നും മക്കളുടെ മുന്നില്‍ അച്ഛനും അമ്മയും തമ്മില്‍ മോശമായി പെരുമാറുന്നതു കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കുമെന്നും മദ്രാസ് ഹൈക്കോടതി.

ബന്ധം വേര്‍പെടുത്തിയാളെ അതിഥിയായി പരിഗണിക്കാനാകണം. ‘അതിഥി ദേവോ ഭവ’ എന്ന ഭാരതീയ സങ്കല്പമനുസരിച്ച്‌ ബഹുമാനത്തോടും സഹാനുഭൂതിയോടും കൂടെ പെരുമാറണമെന്നും ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി വ്യക്തമാക്കി. അച്ഛന്‍ കാണാനെത്തുമ്പോള്‍ ചായയും ഭക്ഷണവും നല്‍കണമെന്നും മകളോടൊപ്പം ഇരുവരും അത് കഴിക്കണമെന്നും ബാങ്കുദ്യോഗസ്ഥയായ അമ്മയോട് കോടതി നിര്‍ദേശിച്ചു.

അമ്മയോടൊപ്പം കഴിയുന്ന മകളെ ആഴ്ചയില്‍ രണ്ടുദിവസം കാണാന്‍ അനുവാദം തേടിയെത്തിയ ചെന്നൈ സ്വദേശിക്ക് ആവശ്യം അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.

അമ്മയും മകളും താമസിക്കുന്ന പാര്‍പ്പിട സമുച്ചയത്തിന്റെ മറ്റൊരു ഭാഗത്താണു പരാതിക്കാരനും താമസിക്കുന്നത്. വിവാഹമോചനത്തിനു ശേഷം പങ്കാളി മക്കളെ കാണാനെത്തുമ്പോള്‍ പലപ്പോഴും നല്ല പെരുമാറ്റമല്ല ഉണ്ടാകുന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

വിദ്വേഷം കുട്ടികളുടെ മനസ്സിലേക്കു സ്വാഭാവികമായി കടന്നുചെല്ലുന്ന ഒന്നല്ല. കുട്ടികളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണത്. മാതാപിതാക്കള്‍ തമ്മിലുള്ള സ്‌നേഹപൂര്‍ണമായ ബന്ധം ഓരോ കുട്ടിയുടെയും അവകാശമാണ്. മാതാപിതാക്കളില്‍ ഒരാളെക്കുറിച്ച്‌ മറ്റേയാള്‍ മക്കളുടെ മനസ്സില്‍ വിദ്വേഷം ജനിപ്പിക്കുന്നത് കുട്ടികളോടുള്ള പീഡനമാണെന്നും കോടതി വ്യക്തമാക്കി

Top