സ്‌കൂളില്‍ ഗണപതി ഹോമം നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് നെടുമണ്ണൂര്‍ സ്‌കൂളില്‍ ഗണപതി ഹോമം നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വി ശിവന്‍കുട്ടി. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.

കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ നെടുമണ്ണൂര്‍ സ്‌കൂളിലാണ് ചൊവ്വാഴ്ച്ച രാത്രി ഹോമം സംഘടിപ്പിച്ചത്. പൂജയ്ക്ക് നേതൃത്വം നല്‍കിയത് സ്‌കൂള്‍ മാനേജരുടെ മകന്‍ രുധീഷ് ആണ്. പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോമം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. പിന്നാലെയാണ് പൊലീസെത്തി സ്‌കൂള്‍ മാനേജരെ കസ്റ്റഡിയിലെടുത്തു. മാനേജരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയും ചെയ്തു. സ്‌കൂളിന്റെ പുതിയ കെട്ടിടം പണി പൂര്‍ത്തിയായ സാഹചര്യത്തിലാണ് മാനേജ്മെന്റ് പൂജ സംഘടിപ്പിച്ചത്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി വ്യത്യസ്ത പൂജകളാണ് നടത്തിയത്. ഒരു പൂജ പ്രധാനാധ്യാപകന്റെ ഓഫീസ് മുറിയില്‍ തന്നെയാണെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്നാണ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജിത പറഞ്ഞത്. എഇഒ വിളിക്കുമ്പോഴാണ് താന്‍ സംഭവം അറിയുന്നതെന്നും വൈകുന്നേരം സ്‌കൂള്‍ വിട്ട് ഇറങ്ങുന്നത് വരെ സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും സജിത വിശദീകരിച്ചു.

ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പൂജ നടത്തിയത് എന്ന് സിപിഐഎം ആരോപിച്ചിരുന്നു. ഇത് നിഷേധിച്ച് ബിജെപി നേതാവ് എം ടി രമേശ് രംഗത്തെത്തി. ഗണപതി ഹോമം സംഘടിപ്പിച്ചത് ബിജെപിയല്ല. കോണ്‍ഗ്രസ് അനുഭാവമുള്ള മാനേജ്‌മെന്റ് ആണ് സ്‌കൂളിന്റേത്. പുതിയ കെട്ടിടത്തിന്റെ ഭൂമിപൂജയാണ് നടന്നത്. മാനേജുമെന്റ് സ്വന്തമായി നിര്‍മിക്കുന്ന കെട്ടിടമാണ്. അവിടെ പൂജ നടത്തുന്നതില്‍ തെറ്റില്ല. സിപിഎം ബോധപൂര്‍വം അസ്വസ്ഥത സൃഷ്ടിക്കുകയാണ്. മറ്റ് മതങ്ങളുടെ ചടങ്ങുകള്‍ സിപിഐഎം അലങ്കോലപ്പെടുത്തുമോ എന്നും എം ടി രമേശ് പ്രതികരിച്ചു.

Top