ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ കഴുത്തു ഞെരിച്ചു കൊന്നു

പാലക്കാട് : ചിറ്റില്ലഞ്ചേരി കോന്നല്ലൂരില്‍ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയയെയാണ് (24) മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസില്‍ കിഴടങ്ങി. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും മേഖലാ കമ്മിറ്റി അം​ഗവുമാണ് സൂര്യപ്രിയ. ഇന്ന് 11.30നാണ് സംഭവം. സൂര്യപ്രിയയും സുജീഷും തമ്മില്‍ ആറ് വര്‍ഷമായി പരിചയമുണ്ട്. മേലാര്‍കോട് പഞ്ചായത്ത് സി.ഡി.എസ് അംഗംകൂടിയായിരുന്നു കൊലപ്പെട്ട സൂര്യപ്രിയ.

വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന മുത്തച്ഛന്‍ ഇയാളെത്തുന്നതിന് തൊട്ടുമുമ്പ് പുറത്ത് പോയിരുന്നു. ഈ സമയത്താണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് യുവതിയുടെ ഫോണും എടുത്തുകൊണ്ടാണ് പ്രതി ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങിയത്. ഇവര്‍ തമ്മില്‍ എന്ത് തരത്തിലുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടില്ല.

എല്ലാവരുമായും നല്ല അടുപ്പം സൂക്ഷിച്ചിരുന്ന ആളായിരുന്നു സൂര്യപ്രിയയെന്ന് നാട്ടുകാര്‍ പറയുന്നു. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പ്രാഥമിക നി​ഗമനം.

 

Top