കേരളത്തിലേക്ക് കയറ്റിവിട്ട 16 ലക്ഷം രൂപയുടെ സവാളയുമായി ഡ്രൈവര്‍ മുങ്ങിയെന്ന്

കൊച്ചി: വിപണിയില്‍ സവാള വില കുതിച്ചുയരുന്നതിനു പിന്നാലെ മഹാരാഷ്ട്രയില്‍ നിന്നു കൊച്ചിയിലേക്കു കയറ്റിവിട്ട ഒരു ലോഡ് സവാളയുമായി ഡ്രൈവര്‍ കടന്നു കളഞ്ഞെന്നു സംശയം. അഹമ്മദ് നഗറിലെ മഹാരാഷ്ട്ര കൃഷി ഉല്‍പന്ന സമിതിയുടെ വിതരണ കേന്ദ്രത്തില്‍ നിന്നു കഴിഞ്ഞ 25നു കയറ്റിവിട്ട 25 ടണ്‍ സവാളയാണ് ദിവസങ്ങള്‍ പിന്നിട്ടിട്ടും കൊച്ചിയില്‍ എത്താതായത്.

ബുധനാഴ്ച എത്തേണ്ടിയിരുന്ന ലോറി വ്യാഴാഴ്ചയായിട്ടും കാണാതായതോടെ മാര്‍ക്കറ്റില്‍ സവാള മൊത്തവില്‍പന നടത്തുന്ന അലി മുഹമ്മദ് സിയാദ് പൊലീസില്‍ പരാതി നല്‍കി. വിപണിയില്‍ 65 രൂപയ്ക്ക് മുകളിലാണ് നിലവില്‍ സവാളയുടെ വില. 25 ടണ്‍ സവാളയ്ക്ക് ഏകദേശം 16 ലക്ഷം രൂപയ്ക്കു മുകളില്‍ വിപണി മൂല്യം വരുന്നതാണ്.

ഡ്രൈവറെ ഫോണില്‍ വിളിക്കുമ്പോള്‍ റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല. ലോറി എത്താഞ്ഞതില്‍ അന്വേഷിക്കാനായി മഹാരാഷ്ട്രയിലേക്കു വിളിച്ചപ്പോള്‍ 25നു തന്നെ ലോറി പുറപ്പെട്ടിരുന്നുവെന്ന വിവരമാണ് ലഭിച്ചത്. ട്രാന്‍സ്‌പോര്‍ട് കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ക്കും ഡ്രൈവറെക്കുറിച്ചോ വാഹനത്തെ കുറിച്ചോ വ്യക്തമായ ധാരണയില്ലെന്നാണ് അറിയിച്ചത്. വാഹനം മഹാരാഷ്ട്രയില്‍ നിന്ന് ലോഡ് കയറ്റി പുറപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അയച്ചു നല്‍കിയിരുന്നു.

ആലുവ സ്വദേശിയായ ഡ്രൈവറുടെ പേരില്‍ നേരത്തെ വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ അഴിച്ചു വിറ്റതിനും മറ്റും പരാതി ഉണ്ടായിട്ടുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട് കമ്പനിയും വിശദീകരിച്ചിരുന്നു. പൊലീസ് സൈബര്‍ സെല്‍ വഴി ലൊക്കേഷന്‍ പരിശോധിക്കുന്നുണ്ട്.

Top