സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്‌സിന്‍ ഡോസിന് 225 രൂപ

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ വേഗത്തില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ സഹായിക്കുന്നതിന് 150 മില്യണ്‍ ഡോളറിന്റെ ഫണ്ട് നല്‍കാന്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ തീരുമാനിച്ചു.

പുതിയ കരാറിന്റെ ഭാഗമായി, ഇന്ത്യക്കും താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കും 10 കോടി വാക്സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനുണ്ടായിരിക്കും. ഡോസിന് മൂന്ന് ഡോളര്‍ (ഏകദേശം 225 രൂപ) വിലയിലാകും കോവിഡ് വാക്സിന്‍ ലഭ്യമാക്കുക.

നേരത്തെ, അമേരിക്കന്‍ കമ്പനി നോവാവാക്സ് കോവിഡ് വാക്‌സിന്റെ വികസനവും വിപണനവും സംബന്ധിച്ച് സെറം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയുമായി കരാര്‍ ഒപ്പു വെച്ചിരുന്നു. ജൂലായ് 30-നാണ് കരാര്‍ ഒപ്പുവെച്ചത്. കരാര്‍ കാലയളവില്‍ നോവാവാക്‌സ് കമ്പനിയുടെ കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ വിതരണത്തിനുള്ള പൂര്‍ണ അവകാശം സെറം കമ്പനിയ്ക്കായിരിക്കും.

നോവാവാക്‌സ് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ കൊറോണ വൈറസിനെതിരെ ഉയര്‍ന്ന അളവില്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിച്ചതായി പ്രാഥമികഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ തെളിഞ്ഞതായി വാര്‍ത്താക്കുറിപ്പില്‍ കമ്പനി വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ അവസാനത്തോടെ വാക്‌സിന്റെ വിശാലമായ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

Top