ഉടമസ്ഥാവകാശ തർക്കം ; കഴുതയ്ക്കു പിന്നാലെ നായയെയും അറസ്റ്റ് ചെയ്ത് യു.പി പൊലീസ്

ബറേലി : കൃഷി നശിപ്പിച്ചതിന് കഴുതകളെ അറസ്റ്റു ചെയ്ത യു.പി പൊലീസിന്റെ വിവാദ നടപടിയ്ക്കു ശേഷം വീണ്ടും സമാനമായ നടപടി സ്വീകരിച്ചു വാര്‍ത്തയില്‍ ഇടം നേടിയിരിക്കുകയാണ് ഉത്തർപ്രദേശ് പൊലീസ്‌.

എന്നാല്‍ ഈ പ്രാവശ്യം കഴുതയല്ല, ഒരു നായയ്ക്കാണ് പൊലീസ് സ്റ്റേഷനില്‍ കയറേണ്ടി വന്നത്.

ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു ലാബ്രഡോര്‍ ഇനത്തില്‍ പെട്ട നായയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ബറേലിയിലെ മഹാരാജ് നഗറിലെ മോനു എന്നയാള്‍ തന്റെ ലാബ്രഡോര്‍ നായയെ മൂന്നു മാസമായി കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തന്റെ നായ മറ്റൊരു വീട്ടുവളപ്പിലുണ്ടെന്നും തിരികെ ലഭിക്കാന്‍ സഹായിക്കണമെന്നും ഇയാള്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നേക്പൂര് പ്രദേശത്തെ നിഷാന്ത് എന്നയാളുടെ വീട്ടില്‍ നായയുണ്ടെന്ന് പൊലീസ് കണ്ടെത്തി.

എന്നാല്‍ നായയുടെ ഉടമസ്ഥൻ താനാണെന്ന വാദത്തില്‍ നിഷാന്ത് ഉറച്ചുനിന്നു. തര്‍ക്കത്തിന് ശേഷം നായയെ പൊലീസ് അറസ്റ്റ് ചെയ്തു.

തുടര്‍ന്ന് ഉടമസ്ഥാവകാശം തെളിയിക്കുന്നതു വരെ നായയെ സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ പൊലീസ് തീരുമാനിച്ചു.

തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഇരുകൂട്ടരും പരാജയപ്പെട്ടാല്‍ ലാബ്രഡോറിനെ തെരുവ് നായയായി കണക്കാക്കി മുന്‍സിപ്പാലിറ്റിക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം തെളിവുകളുമായി ഇരുകൂട്ടരും എത്തുകയും, വിശദമായ പരിശോധനകള്‍ക്കൊടുവില്‍ മോനു തന്നെയാണ് നായയുടെ ഉടമസ്ഥനെന്ന് കണ്ടെത്തുകയും ചെയ്തു.

Top