കരുവന്നൂർ ബാങ്ക് തട്ടിപ്പ്;ഇഡി കസ്റ്റഡിയിലെടുത്ത രേഖകൾ വിട്ട് നൽകണം;ക്രൈംബ്രാഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ഇഡി കസ്റ്റഡിയിലെടുത്ത മുഴുവൻ രേഖകളും വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാ‌ഞ്ച് തൃശ്ശൂർ യൂണിറ്റ് നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും.കൊച്ചിയിലെ പിഎംഎൽഎ കോടതിയാണ് ഹർജി പരിഗണിക്കുക. ഇഡി റെയ്ഡ് ചെയ്ത് പിടികൂടിയ ഫയലുകൾ കസ്റ്റഡിയിലെടുത്ത് മഹസറിന്‍റെ ഭാഗമാക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.എന്നാൽ ഇത് നൽകാൻ കഴിയില്ലെന്നാണ് ഇഡി നിലപാട്. നിക്ഷേപകർ ബാങ്കിന് മുന്നിൽ യാചിക്കുമ്പോള്‍ തമ്മിലടിക്കുകയല്ല വേണ്ടതെന്നും ക്രൈംബ്രാ‌ഞ്ച് ആവശ്യം അപക്വമാണെന്നും ഇഡി മറുപടി നൽകിയിട്ടുണ്ട്. നിലവിൽ 55 പേരുടെ അന്വഷണം പൂർത്തിയായി. ഇനിയും പ്രധാന പ്രതികളിലേക്ക് അന്വേഷണം നടക്കേണ്ടതുണ്ട്. അതിനാൽ രേഖകൾ വിട്ട് നൽകാൻ കഴിയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലാണെങ്കിൽ സഹായം ചെയ്യാൻ ഒരുക്കമാണെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.

കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ളവർക്കെതിരെ ഇഡി രണ്ടാം ഘട്ട അന്വേഷണം നീക്കിയതോടെയാണ് ക്രൈംബ്രാഞ്ച് പുതിയ നീക്കം നടത്തുന്നത്. തൃശ്ശൂർ ക്രൈാംബ്രാ‌ഞ്ച് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിനായി കരുവന്നൂരിലെ എല്ലാ രേഖയും വേണമെന്നും ഇഡി റെയ്ഡ് ചെയ്ത് പിടികൂടി ഫയലുകൾ കസ്റ്റഡിയിലെടുത്ത് മഹസറിന്‍റെ ഭാഗമാക്കാൻ അനുവദിക്കണമെന്നുമാണ് ആവശ്യം. ആദ്യം എൻഫോഴ്സ്മെന്‍റ് ഡയറക്ടറെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. പിന്നാലെയാണ് വിചാരണ കോടതിയെ സമീപിച്ചത്.

Top