ഡിജെ പാര്‍ട്ടിയില്‍ പ്രവേശിപ്പിച്ചില്ല; ഹോട്ടല്‍ ജീവനക്കാരെ കുത്തി

കൊച്ചി: കടവന്ത്രയില്‍ ഡി.ജെ പാര്‍ട്ടിക്കിടയില്‍ അക്രമം നടത്തിയ യുവാക്കള്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ മലിയപീടിക വടകേലന്‍ ഹൗസില്‍ നിതിന്‍ ബാബു (22), നോര്‍ത്ത് പറവൂര്‍ കോട്ടപ്പുറം ക്രിസ്റ്റ്യന്‍ പള്ളിക്ക് സമീപം കരിയത്തി ഹൗസില്‍ സിജോ ജയിംസ് (22) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച ആണ് സംഭവം നടന്നത്.

കടവന്ത്രയിലെ ഒലീവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടയില്‍ ആണ് ഇരുവരും ഹോട്ടല്‍ ജീവനക്കാരെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 23 വയസ്സിന് മുകളിലുള്ളവര്‍ക്കായി മാത്രം നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പ്രതികളില്‍ ഒരാളെ കയറ്റി വിടാത്തതിലുള്ള വിരോധത്തിലായിരുന്നു ആക്രമണം. പ്രതികള്‍ യാതൊരു പ്രകോപനവും കൂടാതെ ഹോട്ടല്‍ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.

കൈയ്യില്‍ കരുതിയിരുന്ന പേനാകത്തികൊണ്ടാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവര്‍ നിരവധി കേസുകളില്‍ പ്രതികള്‍ ആണെന്നും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമാണ് എന്ന് എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് പറഞ്ഞു. സംഭവ ശേഷം ഒളിവില്‍ പോയ ഒന്നാം പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

എറണാകുളം അസ്സി. കമ്മീഷണര്‍ രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ എം.എസ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ ശരത്ത്.സി, അസ്സി.സബ്ബ് ഇന്‍സ്‌പെക്ടര്‍ ഷുക്കൂര്‍ സീനിയര്‍ സി.പി.ഒ മാരായ രാഹുല്‍,ജിപിന്‍ ലാല്‍, സി.പി.ഒ രാജീവ് എന്നിവരാണ് അന്വേണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Top