വര്‍ക്കലയില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുണ്ടായ അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍

കൊല്ലം: വര്‍ക്കലയില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുണ്ടായ അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് ഐഎഎസ്. അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കള്കടറുടെ നിര്‍ദേശം. അപകടവുമായി ബന്ധപ്പെട്ട് ടൂറിസം ഡയറക്ടര്‍ പിബി നൂഹ് മന്ത്രി പി എ മുഹമ്മദ് റിയാസിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തല്‍.

ദുരന്ത നിവാരണത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ക്കാണ് അപകടത്തെ പറ്റിയുള്ള അന്വേഷണ ചുമതല. ഫ്‌ലോട്ടിങ് ബ്രിഡ്ജ് നിര്‍മിച്ചത് തീരദേശ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ആരോപണമുയര്‍ന്നിരുന്നു ഇക്കാര്യത്തിലും അന്വേഷണമുണ്ടാകും. കഴിഞ്ഞ ശനിയാഴ്ച്ചയാണ് വര്‍ക്കല പാപനാശം ബീച്ചില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്ന് 15 വിനോദ സഞ്ചാരികള്‍ കടലില്‍ വീണത്. ഇതില്‍ മൂന്ന് പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

അപകടമുണ്ടായ ശനിയാഴ്ച്ച കേരള തീരത്ത് വലിയ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്ര പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ബീച്ചുകളില്‍ ഇറങ്ങരുതെന്ന നിര്‍ദേശം അവഗണിച്ചാണ് വര്‍ക്കലയില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തിപ്പിച്ചത്. ഇക്കാര്യം ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ ഉണ്ടാകും. കാലാവസ്ഥാ മുന്നിറിയിപ്പുള്ളപ്പോള്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് നിര്‍ത്തിവെക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ വ്യവസ്ഥ ലംഘിച്ച ചെന്നൈ ആസ്ഥാനമായ ജോയ് വാട്ടര്‍ സ്‌പോര്‍ട്‌സ് കമ്പനിക്കെതിരെ നടപടി എടുക്കാനും സാധ്യതയുണ്ട്.

Top