വികാരഭരിതമായ അന്തരീക്ഷത്തിലല്ല ചർച്ച നടത്തേണ്ടത്; സന്ദർശിക്കാത്തതിൽ പ്രതികരിച്ച് എ കെ ശശീന്ദ്രൻ

ഇടുക്കി: വനം വകുപ്പ് മന്ത്രിയും സ്ഥലം എംഎല്‍എയും വീടുകള്‍ സന്ദര്‍ശിക്കാന്‍ താമസിച്ചു എന്ന ആരോപണത്തില്‍ പ്രതികരിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വികാരഭരിതമായ അന്തരീക്ഷത്തില്‍ ചര്‍ച്ച നടത്തിയിട്ട് കാര്യമില്ല, സമാധാനപരമായ അന്തരീക്ഷത്തിലാണ് ചര്‍ച്ച നടത്തേണ്ടത് എന്നും ഫലപ്രദമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ബേലൂര്‍ മഗ്‌നയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന് കര്‍ണാടക സഹായം കൊടുക്കുന്നതായുള്ള വാര്‍ത്തകളോടും മന്ത്രി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

‘അജീഷിന്റെ കുടുംബത്തിന് കര്‍ണാടക ധനസഹായം ചെയ്തത് മാധ്യമങ്ങളിലൂടെയുള്ള മാത്രമെ അറിയൂ. അങ്ങനെ സഹായിക്കുന്നുണ്ടെങ്കില്‍ അത് വളരെ നല്ല കാര്യമാണ്. ഒരു കുംടുബത്തെ സഹായിക്കുന്നതിന് എന്തിനാണ് മറ്റൊരു കണ്ണിലൂടെ കാണുന്നത്. സഹായിക്കാന്‍ കഴിയുന്നവരെല്ലാം ആ കുടുംബത്തിനെ സഹായിക്കണം. ബോബി ചെമ്മണ്ണൂര്‍ അങ്ങനെ ചെയ്തുവെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അത് നല്ല കാര്യമാണ്’, മന്ത്രി പറഞ്ഞു.കുടുംബത്തിന്റെ നഷ്ടപരിഹാരം പുനപരിശോധിക്കണമെന്ന് ജനങ്ങളുടെ ആവശ്യങ്ങളോടും മന്ത്രി പ്രതികരിച്ചു. ഒരാളുടെ കാര്യം മാത്രം കണ്ടുകൊണ്ട് നഷ്ടപരിഹാര തുക നിശ്ചയിക്കാന്‍ സാധിക്കില്ലല്ലോ. ഒരോ സംസ്ഥാനവും അവരുടെ സാമ്പത്തിക ശേഷി പരിഗണിച്ചുകൊണ്ട് തീരുമാനിച്ചിട്ടുളളതാണ്. അത് പുല്‍പ്പള്ളിയെ കണ്ടിട്ടോ ഇടുക്കിയെ കണ്ടിട്ടോ മറ്റ് സ്ഥലങ്ങളെ കണ്ടിട്ടോ അല്ല. ഇത്തരത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ എത്ര തുക ആശ്വാസ ധനമായി നല്‍കാന്‍ കഴിയും എന്ന് കൂടിയാലോചിച്ചാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്. അത് ഉചിതമായ സമയത്ത് പുനപരിശോധിക്കുന്നതിന് സര്‍ക്കാരിന് പ്രശ്‌നമൊന്നുമില്ല. പക്ഷെ അത് ആ സമയത്തായിരിക്കും.

പുല്‍പ്പള്ളിയിലെ സമരക്കാര്‍ക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മന്ത്രി പറഞ്ഞതിങ്ങനെ, ‘പൊതുമുതല്‍ നശിപ്പിച്ചവരുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്. പ്രതിഷേധം അക്രമാസക്തമാകരുത് എന്നതാണ് പ്രധാന ഘടകം. പ്രതിഷേധിക്കാനും സംഘടിക്കാനും സമരം ചെയ്യാനുമെല്ലാം എല്ലാ അവകാശവും സ്വാതന്ത്ര്യവുമുള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. പക്ഷെ അത് വഴിവിട്ട തരത്തിലാകുമ്പോള്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊലീസിനെതിരെ കോടതി നടപടി സ്വീകരിക്കുന്ന സാഹചര്യം കൂടി കേരളത്തിലുണ്ടെന്ന് മനസിലാക്കുക.’ഫലപ്രദമായ ചര്‍ച്ചയിലേക്കെത്തുന്ന തരത്തിലേക്ക് കൂടിയാലോചനകള്‍ എത്തിച്ചേരാനുള്ള സദുദ്ദേശ്യത്തോടെയാണ് മുഖ്യമന്ത്രിയുമായി മീറ്റിംഗ് നടത്തുന്നത്. സ്ഥലം സന്ദര്‍ശിക്കുക, വീടുകളില്‍ പോവുക, വീട്ടുകാരെ ആശ്വസിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രധാനപ്പെട്ട ഘടകം തന്നെയാണ്. അതൊരു വിഷയമാണെങ്കിലും അതിനേക്കാള്‍ പ്രധാനപ്പെട്ടത് ഗവണ്‍മെന്റ് എന്താണ് ചെയ്യുന്നത്?, പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടോ? ആ ശ്രമങ്ങളില്‍ ഫലപ്രദമായി ഇടപെടുന്നുണ്ടോ? എന്നീ കാര്യങ്ങളാണ്. വീട് സന്ദര്‍ശിക്കാതിരുന്നത് മനുഷ്യത്വപരമായ കാര്യമാണ്. എന്നിരുന്നാലും പ്രധാനം പ്രശ്‌നപരിഹാരമാണ്. ആ ദിശയിലേക്ക് കാര്യങ്ങളാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത്. വയനാട്ടിലെ ജനങ്ങളെ രക്ഷിക്കലാണ് ആഗ്രഹിക്കുന്നതെങ്കില്‍ സമാധാനപരമായ, ആരോഗ്യപരമായ അന്തരീക്ഷത്തിലിരുന്നു ചര്‍ച്ച ചെയ്യേണ്ടത്. വികാരഭരിതമായ അന്തരീക്ഷത്തില്‍ ചര്‍ച്ച നടത്തിയാല്‍ ശരിയായ തീരുമാനമെടുക്കാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ.

Top