കുട്ടി കുറ്റവാളികള്‍ക്കെതിരെ ഇനി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍

crime

തിരുവനന്തപുരം: കുട്ടികള്‍ പ്രതികളാകുന്ന കേസുകളില്‍ ഇനി മുതല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ സര്‍ക്കുലര്‍.

പകരം സോഷ്യല്‍ ബാക്ഗ്രൗണ്ട് (എസ്ബിആര്‍) റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നാണ് പുതിയ നിര്‍ദേശം.

എസ്ബിആര്‍ രജിസ്ട്രര്‍ ചെയ്യുന്ന കേസില്‍ പ്രതിയാകുന്ന കുട്ടിക്ക് പോലീസ് സ്‌റ്റേഷനില്‍ വെച്ച് തന്നെ ജാമ്യം നല്‍കണമെന്നും ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട്.

കേന്ദ്ര കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ നിയമത്തിലെ സെക്ഷന്‍ 110 (1) അനുസരിച്ചാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ സുപ്രധാന സര്‍ക്കുലര്‍.

ബലാത്സംഗത്തിലും, കൊലപാതക കേസിലും ഉള്‍പ്പെടുന്ന കുട്ടികള്‍ക്കെതിരെ മാത്രമേ ഇനി മുതല്‍ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യാവൂ എന്നാണ് നിര്‍ദേശം.

പകരം സോഷ്യല്‍ ബാക്ഗ്രൗണ്ട് റിപ്പോര്‍ട്ട്അഥവാ സാമൂഹ്യ പശ്ചാത്തല റിപ്പോര്‍ട്ട് തയ്യാറാക്കണമെന്ന് സര്‍ക്കുലര്‍ പറയുന്നു. 2016-ലെ ബാലനീതി ചട്ടം 1 പ്രകാരമാണ് എസ്ബിആര്‍ തയ്യാറാക്കേണ്ടത്.

ഇത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു നല്‍കുകയും വേണം. എഎസ്‌ഐ റാങ്കില്‍ കുറയാത്ത പൊലിസ് ഉദ്യോഗസ്ഥനായിരിക്കണം എസ്ബിആര്‍ തയ്യാറാക്കേണ്ടതെന്ന കര്‍ശന നിര്‍ദേശവുമുണ്ട്.

മുതിര്‍ന്ന ആളുകളുമായി ചേര്‍ന്ന് കുറ്റക്യത്യത്തില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്കെതിരെ നിലവിലുള്ള രീതിയില്‍ എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്യുന്നതിന് തടസമില്ലെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

ചെറിയ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ ഭാവിക്ക് എഫ്‌ഐആര്‍ തടസമാകുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ സര്‍ക്കുലര്‍.

Top