കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; നിക്ഷേപകര്‍ക്ക് ആശ്വാസം, പലിശയടക്കം 13 കോടി തിരികെ നല്‍കും

തൃശൂര്‍ : കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പലിശയടക്കം തിരികെ നല്‍കും. 13 കോടി രൂപ ഉടന്‍ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ തീരുമാനമായി. ശനിയാഴ്ച മുതല്‍ തുക വിതരണം ചെയ്യും. അഞ്ചു ലക്ഷത്തിന് മീതെ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് ഡിസംബര്‍ 11 മുതല്‍ 10 ശതമാനം വരെ തുക പലിശ സഹിതം തിരികെ നല്‍കും. അര ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം പൂര്‍ണമായും പിന്‍വലിക്കാന്‍ അവസരം ലഭിക്കും. ചെറുകിട സ്ഥിര നിക്ഷേപകര്‍ക്ക് നിശ്ചിത ശതമാനം തുകയും പലിശയും പിന്‍വലിക്കാം. കരുവന്നൂര്‍ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പുതിയതായി 85 നിക്ഷേപകര്‍ വന്നതായി ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വിശദീകരിച്ചു. പുതിയ 85 പേര്‍ 41.2 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. 11.2 കോടി രൂപയുടെ നിക്ഷേപം പുതുക്കിയെന്നും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂല്യമില്ലാത്ത വസ്തു ഈടില്‍ ലോണ്‍ നല്‍കിയത് 103.6 കോടി രൂപയാണ്. അതില്‍ 50 കോടി തിരിച്ചു പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി.

Top