സുകുമാരക്കുറുപ്പിന്റെ പണിതീരാത്ത ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ആലപ്പുഴ : കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപുള്ളിയുമായ സുകുമാരക്കുറുപ്പിന്റെ പണിതീരാത്ത ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം. കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കി വില്ലേജ് ഓഫീസ് ആക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സര്‍ക്കാരിന് കത്ത് നല്‍കി. പാതിയില്‍ നിര്‍മാണം നിലച്ച സുകുമാരക്കുറുപ്പിന്റെ സ്വപ്ന ഭവനം 40 വര്‍ഷമായി കാടുപിടിച്ചു കിടക്കുകയാണ്.

ആലപ്പുഴ വണ്ടാനം ഇടത്തില്‍ ദുര്‍ഗ്ഗാ ക്ഷേത്രത്തിന് കിഴക്ക് 200 മീറ്റര്‍ മാറിയാണ് സുകുമാരക്കുറുപ്പിന്റെ പണി തീരാത്ത വീട്. 20 സെന്റില്‍ ഇരുനിലകളിലായി പണിത കെട്ടിടം 40 വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു പോറല്‍ പോലുമേല്‍ക്കാതെ അനാഥമായി കിടക്കുന്നു. താന്‍ മരിച്ചു എന്ന് വിശ്വസിപ്പിച്ച് വിദേശകമ്പനിയുടെ ഇന്‍ഷുറന്‍സ് തട്ടാനായിരുന്ന സുകുമാര കുറുപ്പിന്റെ ശ്രമം. ഇതിനായി സ്വന്തം രൂപസാദൃശ്യമുള്ള ചാക്കോയെ കണ്ടെത്തി കൊലപ്പെടുത്തി. എന്നാല്‍ പദ്ധതി പൊളിഞ്ഞതോടെ കുറുപ്പ് മുങ്ങി. അന്ന് മുതല്‍ കെട്ടിടം അനാഥമായി. ഇന്ന് കുറുപ്പ് ജീവിപ്പിച്ചിരുപ്പുണ്ടോ എന്നു പോലും അറിയില്ല.

കെട്ടിടത്തില്‍ അവകാശമുന്നയിച്ച് കുറുപ്പിന്റെ കുടുംബം കേസ് കൊടുത്തെങ്കിലും രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ തുടര്‍നടപടിയുണ്ടായില്ല. ഇതോടെയാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മുന്നോട്ടുവന്നത്. രാത്രികാലങ്ങളില്‍ ഇരുട്ട് മൂടി കിടക്കുന്ന കെട്ടിടത്തില്‍ സാമൂഹ്യ വിരുദ്ധര്‍ തവളമാക്കുന്നത് നാടിനെയും ഭീതിയിലാക്കുന്നു. ഇത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് നാട്ടുക്കാര്‍ ഉന്നയിക്കുന്ന ആവശ്യം.

Top