ചൈനയില്‍ ഡെല്‍റ്റ വകഭേദം പടര്‍ന്ന് പിടിക്കുന്നു

നന്‍ജിങ്: ചൈനയില്‍ വീണ്ടും കൊവിഡ് വൈറസ് പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഉയര്‍ന്ന രോഗവ്യാപനം ശേഷിയും അപകട സാധ്യതയുമുള്ള ഡെല്‍റ്റ വകഭേദമാണ് രാജ്യത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലസ്ഥാനമായ ബീജിംഗിലും 15 നഗരങ്ങളിലും നിലവില്‍ രോഗവ്യാപനമുണ്ട്.

ദിനംപ്രതി കൊവിഡ് കേസുകള്‍ 30 കടക്കാത്ത ദിവസങ്ങളായിരുന്നു മുന്‍ ആഴ്ചകളില്‍ ചൈനയില്‍. എന്നാല്‍ ജൂലൈ 20 ന് നന്‍ജിങ് നഗരത്തിലെ എയര്‍പോര്‍ട്ടിലുണ്ടായ രോഗവ്യാപനത്തോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികളിലാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ചൈനയിലെ തിരക്കേറിയ എയര്‍പോര്‍ട്ടുകളിലൊന്നാണിത്.

ഇത് രോഗവ്യാപനം മറ്റിടങ്ങിലേക്കെത്തുന്നതിന് കാരണമായി. ഇതുവരെ സ്ഥിരീകരിച്ച 200 ലേറെ കൊവിഡ് കേസുകളുടെ ഉറവിടം ഈ എയര്‍പോര്‍ട്ടാണെന്നാണ് റിപ്പോര്‍ട്ട്. രോഗവ്യാപനമുള്ള ഇടങ്ങളില്‍ ഭാഗികമായ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നഗരത്തിലെ ലുകു എയര്‍പോര്‍ട്ടിലാണ് കഴിഞ്ഞ ആഴ്ച ഒരു ഡസനിലേറെ പേരില്‍ കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ജൂലൈ 21 ന് നഗരത്തില്‍ കൂട്ട കൊവിഡ് പരിശോധന നടന്നു. കണ്ടെത്തിയ കേസുകളിലധികവും ഡെല്‍റ്റ വകഭേദമായിരുന്നു.

Top