ചൈനീസ് ഫോണുകള്‍ സേഫ് അല്ലെന്ന് സൈനികർക്ക് കർശന മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം

ദില്ലി: ചൈനീസ് ഫോണുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സൈനിക രഹസ്യാന്വേഷണ വിഭാഗം. നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സൈനിക രഹസ്യാന്വേഷണ വിഭാഗം സൈനികർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചൈനീസ് ഫോണുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത വേണമെന്ന മുന്നറിയിപ്പിന് പിന്നാലെ മറ്റ് ബ്രാൻഡുകളുടെ ഫോണുകളിലേക്ക് മാറുന്നതാണ് ഉചിതമെന്നും രഹസ്യാന്വേഷണവിഭാഗം അറിയിച്ചു.

വൺപ്ലസ്, ഒപ്പോ, റിയൽമി ഉൾപ്പെടെയുള്ള ഇന്ത്യൻ വിപണിയിലെ 11 ചൈനീസ് മൊബൈൽ ബ്രാൻഡുകളെ കുറിച്ചാണ് രഹസ്യാന്വേഷണവിഭാഗം സൈന്യത്തിന് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഇന്ത്യയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ നിർമിച്ച ഫോണുകളുടെ ഉപയോഗം സംബന്ധിച്ചാണ് മുന്നറിയിപ്പ്. ഇത്തരം ഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്ന് കുടുംബാംഗങ്ങളെയും പിന്തിരിപ്പിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുണ്ട്.

ആദ്യമായല്ല രഹസ്യാന്വേഷണവിഭാഗം ഇത്തരമൊരു നിർദേശം നല്കുന്നത്. എന്നാലിതിന് വേണ്ടത്ര പ്രചാരണം നല്കിയിട്ടില്ല. ചൈനയുടെ ഉദേശത്തെ കുറിച്ചും ഇവയുമായി ബന്ധപ്പെട്ട മേഖലയിൽ നിന്ന് എത്തുന്ന മൊബൈൽ ഫോണുകള്‍ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതയെ കുറിച്ചും എല്ലാവർക്കും ബോധ്യമുണ്ടെന്നാണ് ഇതിനെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.

2020ലായിരുന്നു ചൈനീസ് മൊബൈൽ ആപ്പുകളുടെയും ഫോണുകളുടെയും ഉപയോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകളും അതിലൂടെയുള്ള വിവരച്ചോർച്ചയുടെയും പ്രശ്നം കേന്ദ്രസർക്കാർ ആദ്യമായി ഉയർത്തിക്കാട്ടുന്നത്.

ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടല്‍ കഴിഞ്ഞതോടെ കേന്ദ്രസർക്കാർ നിരവധി ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചു. ആപ്പുകളിൽ മാത്രമാണ് അപകട സാധ്യതയെന്ന് കരുതിയെങ്കിൽ തെറ്റി. ഫോണുകളിലെയും അപകടസാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ചാരപ്രവർത്തനത്തിനോ തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കാനോ ഉപയോഗിക്കാവുന്നതാണ് ചൈനീസ് ഫോണുകൾ എന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Top