പ്രതി ആക്രമണം നടത്തിയത് ബോധപൂര്‍വം; ഡോക്ടര്‍ വന്ദനദാസ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊല്ലം: ഡോക്ടര്‍ വന്ദനദാസ് വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം ജില്ലാ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ 1050 പേജുകളും 136 സാക്ഷി മൊഴികള്‍ ഉള്‍പ്പെടുന്നു. സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂര്‍വം ആക്രമണം നടത്തുകയായിരുന്നു. പ്രതി കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് കുത്തിയത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രതിയായ സന്ദീപിന് കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നതായും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു.

പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകള്‍ സഹിതമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കഴിഞ്ഞ മേയ് 10 ന് പുലര്‍ച്ചെ 4.35 നാണ് കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയില്‍ വീട്ടില്‍ കെ.ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകള്‍ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് എത്തിച്ച കുടവട്ടൂര്‍ മാരൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ സന്ദീപ് അക്രമാസക്തനായി കത്രിക ഉപയോഗിച്ച് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതി സന്ദീപ് വന്ദനയുടെ കഴുത്തിലും മുഖത്തും തലയിലും കുത്തി. നിലത്തുവീണപ്പോള്‍ ശരീരത്തില്‍ കയറിയിരുന്ന് പിന്‍കഴുത്തില്‍ ആഴത്തില്‍ കത്രിക കുത്തിയിറക്കി. വന്ദനദാസിനെ ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top